10 September Tuesday

പൊന്നുവിളയിക്കാൻ ഐഐഎസ്ആർ കേരളശ്രീയും കാവേരിയും

സ്വന്തം ലേഖകൻUpdated: Monday Aug 12, 2024

ഐഐഎസ്ആർ കേരളശ്രീ

കോഴിക്കോട്‌ > കാർഷിക മേഖലക്ക്‌ പുത്തനുണർവേകാൻ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ആറ്‌ പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങൾകൂടി കർഷകരിലേക്ക്‌. ഏലത്തിന്റെ രണ്ട്‌ വൈവിധ്യങ്ങളും ജാതി, പെരുംജീരകം, മാങ്ങ ഇഞ്ചി, അയമോദകം എന്നിവയുടെ ഓരോ ഇനങ്ങളുമാണ്‌ പുതുതായി എത്തുന്നത്‌. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ആസ്ഥാനമായുള്ള ഓൾ ഇന്ത്യ കോർഡിനേറ്റഡ് റിസർച്ച് പ്രോജക്‌ടാണ്‌ ഇവ പുറത്തിറക്കിയത്‌.

ജാതിയിൽ ഐഐഎസ്ആർ കേരളശ്രീ, ഏലത്തിൽ ഐഐഎസ്ആർ- കാവേരി, ഐഐഎസ്ആർ -മനുശ്രീ, പെരുംജീരകത്തിൽ ആർഎഫ്-290, അയമോദകത്തിൽ ഗുജറാത്ത് അജ്‌വെയ്ൻ 3, മാങ്ങാ ഇഞ്ചിയിൽ ഐഐഎസ്ആർ അമൃത് എന്നിവയാണ്‌ പുതിയ ഇനങ്ങൾ. ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ ഇവയുൾപ്പടെ 109 പുതിയ വിള ഇനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ പുറത്തിറക്കിയത്. എഐസിആർപിഎസ്, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, ജീരകം, മല്ലി മുതലായ വിളകളിലായി 184 ഇനങ്ങൾ ഇതുവരെ ഇറക്കിയിട്ടുണ്ട്‌.

ഐഐഎസ്ആർ അമൃത്

ഐഐഎസ്ആർ അമൃത്



കർഷക പങ്കാളിത്തത്തിൽ കേരളശ്രീ

കർഷക പങ്കാളിത്തത്തിലൂടെ വികസിപ്പിച്ച ആദ്യത്തെ സുഗന്ധവ്യഞ്ജന ഇനമാണ്‌ ഐഐഎസ്ആർ കേരളശ്രീ. കായക്ക് ദൃഢതയും ജാതിപത്തിരിക്ക്‌ ആകർഷണവും കൂടുതലാണ്. വരണ്ട കാലാവസ്ഥയിലുൾപ്പെടെ മികച്ച വിളവ് ലഭ്യമാക്കാനാകുമെന്നതാണ് ഐഐഎസ്ആർ-മനുശ്രീയുടെ സവിശേഷത. ഏലം കൃഷിയുള്ള എല്ലാ മേഖലയിലേക്കും അനുയോജ്യവുമാണ്.  

ഉയർന്ന വിളവ് നൽകുന്ന പെരുംജീരകം ഇനമാണ്‌ ആർഎഫ്-290 രാജസ്ഥാൻ. ഹെക്ടറിന് 45 ടണ്ണാണ്‌ ഐഐഎസ്ആർ അമൃതിന്റെ ഉൽപ്പാദനശേഷി. നിലവിലുള്ള ഇനങ്ങളെക്കാൾ 30 ശതമാനത്തോളം അധികം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top