എസ് മഹാദേവന്‍ തമ്പിയുടെ നോവൽ ടര്‍ക്കിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നു



തൃശൂര്‍> എസ് മഹാദേവന്‍ തമ്പിയുടെ നോവൽ 'അലകളില്ലാത്ത കടല്‍'  പ്രത്യേക ഗ്രാന്റ് നല്‍കി ടര്‍ക്കിഷ് ഭാഷയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നു. തമിഴിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റിയിട്ടുള്ള നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ 'പേര്‍ജ്' ആണ് ടര്‍ക്കിഷിലേക്ക് വിവർത്തനം ചെയ്യുന്നത്. പത്രപ്രവര്‍ത്തകനും വിവര്‍ത്തകനും കഥാകാരനുമായ പി മുരളീധരന്‍ ആണ് നോവൽ ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയത്. ഷാര്‍ജാ പുസ്തകോത്സവത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഈ കൃതിക്ക് ടര്‍ക്കിഷ് ഭാഷയിലേക്കുള്ള വിവര്‍ത്തനത്തിനും പ്രസാധനത്തിനും എസ്ഐബിഎഫ് പ്രത്യേക ഗ്രാന്റ് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പും ഉത്തരവും നല്‍കിയിട്ടുണ്ട്. അക്കിഫ്പാമുക്കിനാണ് പ്രസാധന ചുമതല. അടുത്ത ഷാർജ പുസ്തകോത്സവത്തിന് മുമ്പ് ടർക്കിഷ് പതിപ്പ് പ്രസിദ്ധീകരിക്കണമെന്നാണ് വ്യവസ്ഥ. ഒരു മലയാള പുസ്തകത്തെ സംബന്ധിച്ചിടത്തോളം ഇത് ശ്രദ്ധേയമായ അംഗീകാരമാണെന്ന് നോവലിന്റെ പ്രസാധകരായ ഗ്രീന്‍ ബുക്‌സ് അധികൃതര്‍ പറഞ്ഞു. 'മേലും സില രത്തക്കുറിപ്പുഗള്‍' എന്ന പേരില്‍ തമിഴില്‍ മൊഴിമാറ്റിയ നോവല്‍ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ തമിഴ് സമൂഹത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ മൂന്നു പതിപ്പുകള്‍ ഇറങ്ങിയ 'അലകളില്ലാത്ത കടല്‍' ശ്രീലങ്കയിലെ തമിഴ് പ്രക്ഷോഭത്തിന്റെയും അവിടെനിന്നും ഇന്ത്യയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന്റെയും പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതാണ്. Read on deshabhimani.com

Related News