യു ഷറഫലിയുടെ ജീവചരിത്രം ‘സെക്കൻഡ്‌ ഹാഫ്‌ ’ പുറത്തിറങ്ങുന്നു



മലപ്പുറം> തെരട്ടമ്മൽ ഗ്രാമത്തിൽ കാൽപ്പന്തിന്‌ പുറകെ ഓടിനടന്ന ബാലൻ പിന്നീട്‌ ഇന്ത്യൻ ടീമിന്റെ നായകക്കുപ്പായംവരെ അണിഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ അസി. സബ്‌ ഇൻസ്‌പെക്ടറായി തുടങ്ങി കമാൻഡന്റ്‌ വരെയായി. വിരമിച്ചശേഷം സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലിന്റെ പ്രസിഡന്റ്‌ പദവിയിലും. തെരട്ടമ്മലുകാർ ഷറഫ്‌ എന്ന്‌ സ്‌നേഹത്തോടെ വിളിച്ച യു ഷറഫലിയുടെ ജീവിതം പുസ്‌തകമാവുന്നു. ‘സെക്കൻഡ്‌ ഹാഫ്‌ ’ എന്ന പേരിലാണ്‌ ജീവചരിത്രം പുറത്തിറക്കുന്നത്‌. ചൊവ്വ വൈകിട്ട്‌ നാലിന്‌ മലപ്പുറം സൂര്യ ഓഡിറ്റോറിയത്തിൽ  മന്ത്രി വി അബ്ദുറഹ്മാൻ പുസ്‌തകം പ്രകാശിപ്പിക്കും. ഷറഫലിയുടെ ബാല്യകാലം, കേരള പൊലീസിലെ ഫുട്‌ബോൾ കാലഘട്ടം, ഇന്ത്യൻ ടീമിന്റെ നായക പദവിലേക്ക്‌ ഉയർന്ന കളിമികവ്‌, കേരള പൊലീസിലെ ഔദ്യേഗിക ജീവിതം, പൊലീസ്‌ കമാൻഡന്റായി വിരമിച്ചശേഷം സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചത്‌ ഉൾപ്പെടെയുള്ള വിവരങ്ങളും ഓർമകളുമാണ്‌ പുസ്‌തകത്തിൽ. ബച്ചു ചെറുവാടി എഡിറ്റ്‌ ചെയ്‌ത പുസ്‌തകത്തിൽ പൊലീസ്‌ ടീം പരിശീലകനായിരുന്ന എ എം ശ്രീധരൻ, കളിക്കാരായ ഐ എം വിജയൻ, കുരികേശ്‌ മാത്യു, വിക്ടർ മഞ്ഞില, സേതുമാധവൻ, തോബിയാസ്‌, സി വി പാപ്പച്ചൻ, എ സക്കീർ, പി ഹബീബ്‌ റഹ്മാൻ, വി പി സത്യന്റെ ഭാര്യ അനിതാ സത്യൻ, മാധ്യമപ്രവർത്തകൻ കമാൽ വരദൂർ എന്നിവരുടെ അനുഭവക്കുറിപ്പുകളുമുണ്ട്‌. ദി വ്യൂസ്‌ പബ്ലിക്കേഷനാണ്‌ പ്രസാധകർ. Read on deshabhimani.com

Related News