സംവിധാനം മോഹൻലാൽ - മോഹൻലാലുമായി ഭാനുപ്രകാശിന്റെ അഭിമുഖം

മോഹൻലാൽ ഫോട്ടോ: അനീഷ്‌ ഉപാസന


സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമായി നടന്ന ഒരാളല്ല ഞാൻ. പക്ഷേ, പലപ്പോഴും മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യം നമ്മളിലുണ്ടാകും. എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്- അത്തരം സാഹചര്യങ്ങൾ. അത്യപൂർവമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ് അതെല്ലാം. ഒരു സിനിമ എന്താണെന്നറിയുന്ന ഏക വ്യക്തി സംവിധായകനാണ് ‐ സത്യജിത് റേ 2021 മാർച്ച് 24. രാവിലെ കാക്കനാട്ടെ നവോദയ സ്റ്റുഡിയോയിലേക്ക് തിരിക്കുമ്പോൾ മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയുമുണ്ടായിരുന്നു. എറണാകുളം എളമക്കരയിലെ വീട്ടിൽനിന്ന് ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള പതിവ് യാത്രയായിരുന്നില്ല അത്. മഹാനടന്റെ ആ പടിയിറക്കം സിനിമയുടെ മറ്റൊരു കൊടുമുടി കീഴടക്കാനായിരുന്നു. നാലുപതിറ്റാണ്ടിലേറെയായി നടൻ എന്ന നിലയിൽ കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്കുള്ള സഞ്ചാരമായിരുന്നെങ്കിൽ ലാലിന്റെ ജീവിതത്തിലെ ആ പതിവ് മാറിമറിയുകയായിരുന്നു അന്ന്. ഒരുപക്ഷേ, മോഹൻലാലിന്റെ ജീവിതത്തിൽ എന്നും ഓർത്തുവെക്കാൻ  മാത്രം ആ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. നാല്പത്തിയാറ് വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തിയെട്ട് സെപ്റ്റംബർ മൂന്നാം തീയതിയാണ് മോഹൻലാൽ എന്ന നടൻ ആദ്യമായി മൂവി ക്യാമറയെ അഭിമുഖീകരിക്കുന്നത്. തിരുവനന്തപുരം മുടവൻ മുഗളിലെ സ്വന്തം വീട്ടിൽവെച്ച്, സുഹൃത്തും സഹപാഠിയുമായ അശോക് കുമാറിന്റെ ആക്ഷനും കട്ടിനുമിടയിൽ മിന്നിമറിഞ്ഞ ഭാവങ്ങൾ ക്യാമറ ഒപ്പിയെടുത്ത ദിവസം. പിന്നീടങ്ങോട്ട് കഥാപാത്രങ്ങളിലേക്കുള്ള സംക്രമണമായിരുന്നു മോഹൻലാലിന്. അശോക് കുമാർ എന്ന സംവിധായകനു മുന്നിൽ നിന്നാരംഭിച്ച ആ അഭിനയയാത്ര മലയാളത്തിലും മറുഭാഷാചിത്രങ്ങളിലുമായി നൂറിലേറെ സംവിധായകരുടെ ആക്ഷനും കട്ടിനുമിടയിലൂടെ കടന്നുപോയി. നാല്പത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ത്രീഡി മാന്ത്രിക സിനിമയായ 'ബറോസി' (ആമൃൃീ്വ) ൽ നടനെന്നതിനൊപ്പം സംവിധാനഭാരവും കൂടി വഹിക്കുകയാണ് മോഹൻലാൽ. നവോദയ സ്റ്റുഡിയോയിൽ നടക്കുന്ന ‘ബറോസി'ന്റെ പൂജയ്ക്കായിരുന്നു ആ പ്രഭാതത്തിലെ യാത്ര. ഇന്ത്യൻ സിനിമയ്ക്ക്‌ മഹത്തായ  സംഭാവനകൾ നൽകിയ ഒട്ടേറെ പ്രതിഭകൾ 'ബറോസി'ന്റെ പൂജയ്ക്കത്തിയിരുന്നു. ആ സദസ്സിനെ സാക്ഷിയാക്കി മോഹൻലാൽ പറഞ്ഞു: ''എന്റെ ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നാണ് ഇത്. ഭാഗ്യം എന്നത് എന്നെ സംബന്ധിച്ച് ഒരു വാക്കല്ല; ഒരവസ്ഥയാണ്. ആ അവസ്ഥയിലൂടെ ഒരുപാട് സഞ്ചരിക്കാൻ കഴിഞ്ഞ ഒരാളാണ് ഞാൻ.'' 'തിരനോട്ടം' എന്ന ആദ്യസിനിമക്കു പിന്നിൽ ലാലിനൊപ്പം ഒന്നിച്ച അശോക് കുമാർ, സുരേഷ്കുമാർ, പ്രിയദർശൻ. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലെ നരേന്ദ്രനാവാൻ എത്തിയപ്പോൾ ലാലിനെ അഭിനയിപ്പിച്ചു നോക്കിയ ജിജോ, ഫാസിൽ, സിബി മലയിൽ. പിന്നെ അൻപത്തിമൂന്ന് സിനിമകളിൽ ഒന്നിച്ചഭിനയിച്ച മഹാനടൻ മമ്മൂട്ടി! അങ്ങനെ ഒട്ടേറെ പ്രതിഭാധനർ മോഹൻലാലിന് അനുഗ്രഹങ്ങളും ആശംസകളുമായി നവോദയയുടെ പടികടന്നെത്തി. ''സിനിമയിൽ അഭിനയിക്കണമെന്ന നിർബന്ധവുമായി വന്ന ഒരാളല്ല ഞാൻ. അഭിനയിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്നായിരുന്നു എന്റെ നിലപാട്. പക്ഷേ, തുടക്കംമുതൽ ഇവിടംവരെ ഭാഗ്യങ്ങൾ എന്നെ തേടിയെത്തുകയായിരുന്നു. അതിലൊന്നാണ് ഞാൻ സംവിധാനം ചെയ്യുന്ന ബറോസ്''. ലാലിന്റെ വിനയാന്വിതമായ വാക്കുകൾ. 2021 മാർച്ച് 31. രണ്ടുപതിറ്റാണ്ടു പിന്നിട്ട നീണ്ട സൗഹൃദത്തിൽ മോഹൻലാലിനോടൊപ്പമുള്ള ഈ ലേഖകന്റെ യാത്രകൾ ഏറെയും ഷൂട്ടിംഗുമായി ബന്ധപ്പെട്ടതാണ്. അല്ലെങ്കിൽ ഏതെങ്കിലും സാംസ്കാരിക പരിപാടികൾ, ഇതൊന്നുമല്ലെങ്കിൽ ആത്മമിത്രങ്ങളുടെയോ സഹപ്രവർത്തകരുടെയോ വസതികളിലേക്ക് സ്നേഹത്തോടെയുള്ള കടന്നുചെല്ലൽ. അന്ന് വെളുപ്പിനും എളമക്കരയിലെ വീട്ടിൽനിന്ന് മോഹൻലാലിനൊപ്പം ഒരു യാത്രയുണ്ടായി. ഫോർട്ട് കൊച്ചിയിലെ ബ്രണ്ടൻ ബോട്ടിഗാർഡിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക്. ലാലിന്റെ വരവും കാത്ത് സംവിധായകനുൾപ്പെടെ ഒരു ആൾക്കൂട്ടം ലൊക്കേഷനിലുണ്ടാകുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, അന്ന് കാത്തിരിക്കാൻ സംവിധായകനുണ്ടായിരുന്നില്ല. അഭിനേതാക്കളും അണിയറപ്രവർത്തകരും മാത്രം. മോഹൻലാലിന്റെ സംവിധാനത്തിൽ പുറത്തുവരുന്ന 'ബറോസി'ന്റെ  ചിത്രീകരണത്തിന് അന്ന് തുടക്കമായി. ''സ്റ്റാർട്ട്.... ക്യാമറ... ആക്ഷൻ...'' മോഹൻലാൽ എന്ന സംവിധായകന്റെ പിറവി നേരിൽ കണ്ട നിമിഷങ്ങൾ, ലാലിന്റെ ആക്ഷനും കട്ടിനുമിടയിൽ രണ്ടേ രണ്ടു സീനുകളിലൂടെ ഒരു പകൽ കടന്നുപോയി. ആദ്യദിവസത്തെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുമ്പോൾ ചോദിച്ചു: സംവിധായകന്റെ നിർദേശങ്ങൾക്കനുസരിച്ച്, ആദ്യമായി മൂവീക്യാമറക്കു മുന്നിൽ നിന്ന നിമിഷത്തെക്കുറിച്ച്. മറുപടി ഒഴുകിയെത്തി. ''പുതിയൊരു ചിത്രത്തിൽ അഭിനയിക്കാനായി ക്യാമറക്കു മുന്നിൽ നിൽക്കുമ്പോഴെല്ലാം ഞാനാദ്യം ഓർത്തുപോവുന്നത് 'തിരനോട്ട'ത്തിലെ കുട്ടപ്പനെയാണ്. സിനിമയിലെ എന്റെ ആദ്യത്തെ കഥാപാത്രം. അശോക് കുമാറിന്റെ സംവിധാനത്തിൽ കുട്ടപ്പനായി ഞാൻ അഭിനയിക്കുന്ന ആദ്യ ഷോട്ടിന് സാക്ഷിയായവരിൽ ഒരാൾ എന്റെ അമ്മയായിരുന്നു. ജീവിതത്തിൽ ലഭിച്ച വലിയ പുണ്യമാണത്. ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ അശോകിനോട്  ചോദിച്ചു: എന്റെ അഭിനയം കണ്ടിട്ട് എന്തു തോന്നി''? ''അമ്മ കണ്ടുകൊണ്ടിരിക്കുകയല്ലേ ലാലു... ആ പ്രാർത്ഥനയും അനുഗ്രഹവും  മാത്രം പോരേ നിനക്ക്, അതിലും വലിയ ഭാഗ്യം മറ്റെന്തുണ്ട്!'', അശോകിന്റെ വാക്കുകൾ ഇന്നും ലാലിന്റെ ഹൃദയത്തിലുണ്ട്. നവോദയ സ്റ്റുഡിയോയിലും ബ്രണ്ടൻ ബോട്ടിഗാർഡിലും രാത്രിയും പകലുമായി മാസങ്ങൾ നീണ്ട ഷൂട്ടിംഗ്. തുടർന്ന് ഗോവയിലും പോർച്ചുഗലിലും ഹൈദരാബാദിലും ബാങ്കോക്കിലുമായി ദീർഘനാളത്തെ പ്രയത്നം. നീണ്ട മൂന്നുവർഷങ്ങളുടെ കഠിന പരിശ്രമത്തിനൊടുവിൽ 'ബറോസ്' പൂർത്തിയായി. ഇതിനിടയിൽ വേഷപ്പകർച്ചകളുമായി 'നേരും' 'മലൈക്കോട്ടെ വാലിബനു'മെല്ലാം കടന്നുപോയി. തൊടുപുഴയിൽ, തരുൺ മൂർത്തിയുടെ  L 360 സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മോഹൻലാലിനെ വീണ്ടും കാണുന്നത്. കനത്ത മഴ തടസ്സം സൃഷ്ടിച്ചപ്പോൾ ഷൂട്ടിംഗ് രാത്രിയിലായി. ഇലപ്പള്ളി വെള്ളച്ചാട്ടത്തിനരികിൽ ലാൽ കഥാപാത്രമായി മാറി. ഷൂട്ടിംഗിന്റെ ഇടവേളകളിൽ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടിരുന്നു, 'ബറോസി'നെക്കുറിച്ച്... ?അഭിനേതാവിൽനിന്ന് സംവിധായകനിലേക്കുള്ള മാറ്റത്തെ എങ്ങനെയാണ്  കാണുന്നത്... = ആദ്യമേ പറയട്ടെ, സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമായി നടന്ന ഒരാളല്ല ഞാൻ. പക്ഷേ, പലപ്പോഴും മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യം നമ്മളിലുണ്ടാകും. എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട് അത്തരം സാഹചര്യങ്ങൾ. അത്യപൂർവമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ് അതെല്ലാം. 'കർണ്ണഭാരം' എന്ന സംസ്കൃത നാടകം അങ്ങനെ സംഭവിച്ചതാണ്. മലയാള നോവൽ സാഹിത്യത്തിന് നൂറുവർഷം പിന്നിടുന്ന വേളയിലാണ് പത്തു നോവലുകളിലെ പത്തു കഥാപാത്രങ്ങളായി പകർന്നാടിയ 'കഥയാട്ട'മുണ്ടാകുന്നത്. കഥകളിയിലെ മഹാരഥന്മാർക്കൊപ്പം ഒന്നിച്ച 'വാന പ്രസ്ഥ'വും ഇങ്ങനെ സംഭവിച്ചതാണ്. ഇതെല്ലാം തന്നെ എനിയ്ക്ക് ലഭിച്ച മഹാഭാഗ്യങ്ങളായിട്ടാണ് ഞാൻ കാണുന്നത്. ചില കാര്യങ്ങൾ നമ്മളിലേക്ക് വന്നുചേരുമ്പോൾ അത് വേണ്ടെന്നുവെക്കുന്നത് നല്ലതല്ല എന്നാണ് എന്റെ അനുഭവം. യഥാർത്ഥത്തിൽ 'ബറോസ്' എന്ന സിനിമ മുൻകൂട്ടി പ്ലാൻ ചെയ്തതല്ല. ഒരു ത്രീഡി പ്ലേ ചെയ്യാനുള്ള ചർച്ചകളിൽ നിന്നാണ് 'ബറോസ്' സിനിമയായി രൂപപ്പെട്ടത്. ഇന്ത്യയിലെ രണ്ടാമത്തെ ത്രീഡി സിനിമയാണെന്ന പ്രത്യേകതയും 'ബറോസി'നുണ്ട്. യഥാർത്ഥത്തിൽ 'ബറോസ്' എന്ന സിനിമ മുൻകൂട്ടി പ്ലാൻ ചെയ്തതല്ല. ഒരു ത്രീഡി പ്ലേ ചെയ്യാനുള്ള ചർച്ചകളിൽ നിന്നാണ് 'ബറോസ്' സിനിമയായി രൂപപ്പെട്ടത്. ഇന്ത്യയിലെ രണ്ടാമത്തെ ത്രീഡി സിനിമയാണെന്ന പ്രത്യേകതയും 'ബറോസി'നുണ്ട്. ആദ്യ ത്രീഡിയായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോ തന്നെ 'ബറോസും' സംവിധാനം ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ, അദ്ദേഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞപ്പോൾ വേറെ ആരെക്കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമായി ഞാൻ മാറുകയായിരുന്നു. ലൈഫ്ടൈമിൽ നമ്മൾക്ക് കിട്ടുന്ന ഒരവസരം മാത്രമല്ല ഇത്. അനുഗ്രഹം കൂടിയാണ്. ?യഥാർത്ഥത്തിൽ എന്താണ് 'ബറോസ്' = 'ബറോസ്' എന്നത് ഒരു മിത്താണ്. നൂറ്റിഇരുപതോളം വർഷം പോർച്ചുഗീസുകാർ ഭരിച്ചിരുന്ന കൊച്ചിയിൽ കാപ്പിരി മുത്തപ്പൻ എന്നൊരു മിത്തുണ്ട്. സ്വത്തുക്കൾ സംരക്ഷിക്കാനായി പോർച്ചുഗീസുകാർ അവരുടെ അടിമയായ കാപ്പിരിയെ ബലികഴിച്ച് ചുമരിൽ പതിച്ചുവെച്ചിരിക്കുകയാണെന്നും നിധി കാക്കുന്ന അയാൾ കാപ്പിരി മുത്തപ്പനായി അറിയപ്പെട്ടു എന്നുമൊക്കെയാണ് വിശ്വാസം. 'ബറോസി'ന്റെ കഥയും ഏതാണ്ട് ഇതുപോലെയാണെങ്കിലും ഇതിൽ കാപ്പിരി മുത്തപ്പനാണെന്ന് പറയുന്നില്ല. സിനിമയിൽ ഈ കഥ നടക്കുന്നത് കേരളത്തിലല്ല, ഗോവയിലാണ്. ഒരു ഗോസ്റ്റ് സ്റ്റോറിയായി ഇതിനെ കാണേണ്ടതില്ല. സ്നേഹത്തിന്റെ കഥയാണിത്. ഒരു കുട്ടിയും ഗോസ്റ്റും തമ്മിലുള്ള റിലേഷൻഷിപ്പിന്റെ ഈ കഥ പുതിയ ജനറേഷന് മാതൃകയായി എടുക്കാവുന്നതാണ്. പിന്നെ, സിനിമയിൽ ഒരുപാട് ലെയേഴ്സ് കാണാനാകും. അത് ഓരോരുത്തരും സ്വന്തമായി കണ്ടുപിടിക്കേണ്ടതാണ്. ?എന്തുകൊണ്ടാണ് ഇങ്ങനെയൊരു സബ്ജക്ട് തെരഞ്ഞെടുത്തത് = അസാധാരണമായ ഒരു പ്രമേയമാണിത്. ഇങ്ങനെയൊരു കഥ ആരും പറയാൻ സാധ്യതയില്ല എന്നത് ഒരു പ്രധാന കാരണമാണ്. ഈ കഥയിൽ വലിയൊരു മാജിക് ഉണ്ട്. സിനിമ കണ്ടെങ്കിൽ മാത്രമേ ആ മാജിക് എന്താണെന്ന് അറിയുവാൻ കഴിയൂ. ആശിർവാദ് പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയായതുകൊണ്ട് 'ബറോസി'ന്റെ കാര്യത്തിൽ എന്തു ഡിസിഷൻ വേണമെങ്കിലും എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. മറ്റൊരു ബാനറിനു കീഴിലായിരുന്നുവെങ്കിൽ ഒരു പക്ഷേ, ഈ സിനിമയുടെ നിർമാണപ്രവർത്തനങ്ങൾ വഴിയിൽ മുടങ്ങിപ്പോകുമായിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരുപാട് പ്രയാസങ്ങൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതൊന്നും പ്രേക്ഷകരോട് പറഞ്ഞിട്ട് കാര്യമില്ല.എന്തു കാണുന്നു എന്നതാണ് കാര്യം, അല്ലാതെ അതിന്റെ പിറകിലെ കഷ്ടപ്പാടുകൾ പ്രേക്ഷകന് അറിയേണ്ട കാര്യമില്ല. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരുപാട് പ്രയാസങ്ങൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതൊന്നും പ്രേക്ഷകരോട് പറഞ്ഞിട്ട് കാര്യമില്ല.എന്തു കാണുന്നു എന്നതാണ് കാര്യം, അല്ലാതെ അതിന്റെ പിറകിലെ കഷ്ടപ്പാടുകൾ പ്രേക്ഷകന് അറിയേണ്ട കാര്യമില്ല. ഇതൊന്നും വലിയ വെല്ലുവിളിയായി എടുക്കാതെ ഒരു ബ്ലെസ്സിങ്ങായി മാത്രം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ? 'ബറോസി'നു വേണ്ടി എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തിയത്... =  പൂർണമായും ത്രീഡിയിൽ ഷൂട്ട് ചെയ്യുന്ന സിനിമയായതുകൊണ്ട് ഒരു സാധാരണ സിനിമപോലെ ചിത്രീകരിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല 'ബറോസ്'. ലെൻസിംഗ് ആയാലും ക്യാമറയായാലും ഷോട്ട് ആയാലും വളരെ ശ്രദ്ധിക്കേണ്ടതാണ്. ഒരു ഷോട്ട് വെച്ചു കഴിഞ്ഞാൽ അതിന് പാലിക്കേണ്ട സാങ്കേതികമായ നിരവധി ഘടകങ്ങൾ ഉണ്ട്. ഒരുപാട് പേരുടെ സഹായമുണ്ടെങ്കിൽ മാത്രമേ ഇങ്ങനെയൊരു സിനിമ സാധ്യമാകൂ. 'ബറോസി'ന്റെ ഏറ്റവും വലിയ ചലഞ്ച് റീഷൂട്ട് ചെയ്യാൻ പ്രയാസമുള്ള സിനിമയാണ് എന്നതാണ്. മറ്റു സിനിമകളാണെങ്കിൽ ഷൂട്ട് ചെയ്തതിൽ വല്ല കുഴപ്പവുമുണ്ടെങ്കിൽ ഒന്നുകൂടി എടുക്കാം എന്നു പറയാം. ഇത് അങ്ങനെ പറ്റുന്നതല്ല. എത്രയോ സിനിമകൾ പൂർണമായും ഷൂട്ട് ചെയ്ത ശേഷം ചില ഭാഗങ്ങൾ റീഷൂട്ട് ചെയ്ത് കറക്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെയൊരു സാധ്യത 'ബറോസി'ന്റെ കാര്യത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ പറഞ്ഞത്. ? വർഷങ്ങളുടെ അഭിനയാനുഭവങ്ങൾ സംവിധായകനെന്ന നിലയിൽ എത്രത്തോളം ഗുണം ചെയ്തു = കഴിഞ്ഞ നാൽപ്പത്തിയാറുവർഷമായി സിനിമയിൽ തന്നെയല്ലേ ഞാൻ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അഭിനയത്തിലുപരി സംവിധാനത്തെക്കുറിച്ചും സിനിമയുടെ മറ്റു സാങ്കേതിക വശങ്ങളെക്കുറിച്ചുമൊക്കെ ഒരു പുതിയ സംവിധായകനേക്കാൾ അറിവുണ്ടാകുമല്ലോ. ഒരുപക്ഷേ, ഈ അറിവുകളെല്ലാം എന്റെ ഉപബോധമനസ്സിൽ കിടപ്പുണ്ടായിരിക്കും. സംവിധായകനെന്ന നിലയിൽ അതെല്ലാം എനിയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. വർഷങ്ങളോളം അഭിനയിച്ച ശേഷമാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഇക്കാലത്തിനിടയ്ക്ക് ഒരുപാട് സംവിധായകർക്കൊപ്പം വർക്ക് ചെയ്ത അനുഭവത്തിൽനിന്ന് ആ മഹാരഥന്മാരുടെയൊക്കെ പ്രാർത്ഥനയും അനുഗ്രഹവും എനിക്കു ലഭിച്ചിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. 'ബറോസി'ന്റെ സ്പെഷ്യൽ ഇഫെക്ടുകൾ ഉൾപ്പെടെ പല കാര്യങ്ങളും വിദേശങ്ങളിലാണ് ചെയ്തത്. അതെല്ലാം ബ്ലെൻഡ് ചെയ്ത് ഒന്നിലേക്ക് കൊണ്ടുവരികയെന്നത് ഭാരിച്ച ജോലിയാണ്. ഭാഗ്യത്തിന് അതിനെയെല്ലാം കണക്റ്റ് ചെയ്യാൻ കഴിഞ്ഞുവെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ? ആർട്ടിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിൽ എന്തൊക്കെ മാനദണ്ഡങ്ങളാണ് പാലിച്ചത്... = ഇന്ത്യൻ ആക്റ്റേഴ്സ് രണ്ടുപേരേയുള്ളൂ. കൂടുതലും സ്പാനിഷ് ആക്റ്റേഴ്സാണ്. അവരെല്ലാം സിനിമയിൽ വലിയ പേരുള്ളവരുമാണ്. പോർച്ചുഗൽ, ആഫ്രിക്ക, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ വരെയുണ്ട്. എല്ലാവരെയും ഓൺലൈൻ വഴി ഓഡിഷൻ ചെയ്താണ് തെരഞ്ഞെടുത്തത്. നമ്മൾ കൊടുത്ത സീനുകളൊക്കെ അവർ അഭിനയിച്ച് അയച്ചു തരികയായിരുന്നു. ? സന്തോഷ് ശിവനെ പോലെയുള്ള മികച്ച ടെക്നീഷ്യൻസും 'ബറോസി'ന്റെ ഭാഗമായി താങ്കൾക്കൊപ്പമുണ്ടല്ലോ... = സന്തോഷ് ശിവനെയും ടി കെ രാജീവ് കുമാറിനെയും  പോലുള്ള വലിയ പ്രതിഭകളുടെ സഹകരണം കൂടിയാണ് 'ബറോസി'ന്റെ വിജയം. 'കാലാപാനി'യും 'ഇരുവറും' 'യോദ്ധ'യുമുൾപ്പെടെ സന്തോഷിന്റെ സിനിമകളിലെല്ലാം അദ്ദേഹത്തിന്റെ മാസ്മരിക ഫ്രെയിമുകൾ നമുക്ക് കാണാവുന്നതാണ്. അതുപോലെ 'ബറോസി'ന്റെ ഓരോ സീനും അത്ഭുതപ്പെടുത്തും വിധമാണ് സന്തോഷ് ശിവൻ പകർത്തി വെച്ചത്. സിനിമയിൽ മാത്രമല്ല, 'കഥയാട്ട'മുൾപ്പെടെയുള്ള വലിയ സ്റ്റേജ് പെർഫോമൻസിലും ടി കെ രാജീവ് കുമാർ എനിയ്ക്ക് നൽകിയ പിന്തുണ മറക്കാനാവില്ല. എടുത്തുപറയേണ്ട മറ്റൊരാൾ പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമനാണ്. പോർച്ചുഗീസ് കാലത്തെയും മാന്ത്രിക ലോകത്തെയും അദ്ദേഹം നമുക്കു മുന്നിൽ കൊണ്ടുനിർത്തുകയാണ്. ?'ബറോസി'ൽ സംഗീതത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ട്... = തുടക്കവും ഒടുക്കവും പോർച്ചുഗീസ് പരമ്പരാഗത ഗാനങ്ങളിലാണ്. ലോകത്തിലെ പ്രമുഖരായ മ്യൂസിക് ഡയറക്ടേഴ്സ് മുതൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ലിഡിയൻ നാധസ്വരം വരെ 'ബറോസി'ന്റെ പിന്നണിയിലുണ്ട്. നിരവധി ഹോളിവുഡ് ഫിലിംസിനുവേണ്ടി സംഗീതമൊരുക്കി ഒരുപാട് അംഗീകാരങ്ങൾ നേടിയ മാർക് കിലിയാനാണ് റീ റിക്കാർഡ് ചെയ്തിരിക്കുന്നത്. അഭിനേതാക്കളും സംഗീതജ്ഞരുമൊക്കെ പുറത്തുനിന്നുള്ളവരായത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു സിനിമയിൽ ഇന്ത്യയിൽ നിന്നുള്ളവരായാൽ അതിന് ഇന്ത്യൻ ഫിലിമിന്റെ ഫീൽ ആയിരിക്കും ഉണ്ടാവുക. പുറത്തുനിന്നുള്ളവരായാൽ ഒരു ഇന്റർനാഷണൽ ഫിലിമിന്റെ ഗ്രൗണ്ട് സ്കോർ ഉണ്ടാകും. അതുകൊണ്ടാണ് സംഗീതജ്ഞരെയും അഭിനേതാക്കളെയുമൊക്കെ പുറത്തുനിന്നു വിളിച്ചത്. ഒരു കാര്യം ഉറപ്പിച്ചു പറയാം. നമ്മൾ സാധാരണ കേട്ട് പരിചയമുള്ള തരത്തിലുള്ള മ്യൂസിക് ആയിരിക്കില്ല 'ബറോസി'ലേത്. ? ഒരേസമയം 'ബറോസി'ലെ ആക്ടറും ഡയറക്ടറുമായപ്പോൾ എന്തായിരുന്നു അനുഭവം = ആക്ടറെ സംബന്ധിച്ചിടത്തോളം എപ്പോഴും താൻ ചെയ്യുന്ന വേഷം മാത്രം നോക്കിയാൽ മതി. പക്ഷേ, ഒരു ഡയറക്ടർക്ക് നിരവധി ആളുകൾ ചെയ്യുന്ന നിരവധി ഡിപ്പാർട്ട്മെന്റ്സിനെ മുന്നിൽ കണ്ടുകൊണ്ടുവേണം സിനിമ ചെയ്യാൻ. അതേസമയം ഒരു ആക്ടർക്ക് നേരിടേണ്ടി വരുന്ന ചലഞ്ച് ഒട്ടും ചെറുതാണെന്ന് പറയാനും കഴിയില്ല. ? വ്യത്യസ്തരായ ഒരുപാട് സംവിധായകരുടെ കീഴിൽ താങ്കൾക്ക് അഭിനയിക്കാൻ കഴിഞ്ഞു. ഏറെ അത്ഭുതപ്പെടുത്തിയവർ ആരൊക്കെയാണ് = ഒരിക്കലും ഒരു ഡയറക്ടറെ അങ്ങനെ എടുത്തുപറയുന്നത് ശരിയല്ല. മിക്കവരും മികച്ച സംവിധായകർ തന്നെയാണ്. അരവിന്ദനെയും പത്മരാജനെയും ഭരതനെയും പരസ്പരം നമുക്ക് താരതമ്യപ്പെടുത്താനാവുമോ? മിക്കവരും മികച്ച സംവിധായകർ തന്നെയാണ്. അരവിന്ദനെയും പത്മരാജനെയും ഭരതനെയും പരസ്പരം നമുക്ക് താരതമ്യപ്പെടുത്താനാവുമോ? സത്യൻ അന്തിക്കാടും പ്രിയദർശനും സിബി മലയിലും മൂന്ന് തലങ്ങളിലുള്ള സംവിധായകരാണ്. ഐ വി ശശിയുടെയും ജോഷിയുടെയും ജിത്തു ജോസഫിന്റെയും പൃഥ്വിരാജിന്റെയും സംവിധാനരീതികളും വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഫാസിൽ മുതൽ തരുൺ മൂർത്തി വരെയുള്ള സംവിധായകരെല്ലാം പ്രിയപ്പെട്ടവർ തന്നെയാണ്. എന്തെങ്കിലും ഒരു മാജിക് എല്ലാ സംവിധായകരിലുമുണ്ടാകും. ? മലയാളത്തിലെ യങ് ഡയറക്റ്റേഴ്സിനെ എങ്ങനെ കാണുന്നു = അസാമാന്യ പ്രതിഭയുള്ളവരാണ് മിക്കവരും. തന്റെ സിനിമ വളരെ വ്യത്യസ്തമാകണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടിയുള്ള നല്ല പരിശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ? വലിയ ക്യാൻവാസിലുള്ള സിനിമകളിലാണ് ഇപ്പോൾ താങ്കൾ കൂടുതൽ ശ്രദ്ധിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്... = അതൊരു തെറ്റായ ധാരണയാണ്. മികച്ച വിജയം നേടിയ 'നേര്' വലിയ ക്യാൻവാസിലുള്ള സിനിമയല്ല. ഇപ്പോൾ ഞാൻ അഭിനയിക്കുന്ന തരുൺ മൂർത്തിയുടെ ചിത്രവും, വൈകാതെ ഷൂട്ടിംഗ് ആരംഭിക്കുന്ന സത്യൻ അന്തിക്കാടിന്റെസിനിമയും ബിഗ് ബജറ്റ് സിനിമകളല്ല. വലിയ സിനിമ ‐ ചെറിയ സിനിമ എന്ന വേർതിരിവില്ലാതെ സിനിമയെ സിനിമയായിട്ടാണ് ഞാൻ കാണുന്നത്.വലിയ സിനിമയ്ക്ക്‌ വലിയ രീതിയിലും ചെറിയ സിനിമയ്ക്ക്‌ ചെറിയ രീതിയിലും അഭിനയിച്ചാൽപോരല്ലോ. വലിയ സിനിമ ‐ ചെറിയ സിനിമ എന്ന വേർതിരിവില്ലാതെ സിനിമയെ സിനിമയായിട്ടാണ് ഞാൻ കാണുന്നത്.വലിയ സിനിമയ്ക്ക്‌ വലിയ രീതിയിലും ചെറിയ സിനിമയ്ക്ക്‌ ചെറിയ രീതിയിലും അഭിനയിച്ചാൽപോരല്ലോ. വൻ ബജറ്റിലുള്ള ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾതന്നെ ചെറിയ ബജറ്റിലുള്ള സിനിമകളിലും ഞാൻ അഭിനയിക്കുന്നുണ്ട്. സിനിമയെന്ന മതത്തെ ഏറ്റവും നന്നായിട്ടാണ് ഞാൻ സമീപിക്കുന്നത്. ഇനി, നിങ്ങൾ പറഞ്ഞപോലെ സിനിമ ചെറുതായാലും വലുതായാലും ആ സിനിമയെ നല്ല രീതിയിൽ കൊണ്ടുവരേണ്ടത് അതിന്റെ എഴുത്തുകാരും സംവിധായകരുമാണ്. അതിനവർ കൂടുതൽ താല്പര്യമെടുക്കണം. ? പഴയപോലെ സാധാരണ പ്രേക്ഷകനിലേക്ക് താങ്കൾക്ക് ഇറങ്ങിവരാൻ കഴിയുന്നുണ്ടോ... = നോക്കൂ... നിങ്ങൾ പറയുന്ന ചെറിയ സിനിമകൾക്ക് പറ്റിയ  ഇന്ററസ്റ്റിങ്ങായ കഥകളൊന്നും എനിക്കു കിട്ടിയിട്ടില്ല. പിന്നെ, ചെറിയ സിനിമകൾ മാത്രം ചെയ്തുകൊണ്ടിരുന്നാൽ പോരല്ലോ; വലിയ ക്യാൻവാസിലുള്ള സിനിമകളും ചെയ്യേണ്ടേ. അത്തരം സിനിമകൾ ചെയ്യുമ്പോഴാണ് തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കയുള്ള മാർക്കറ്റുകളിലേക്ക് നമുക്ക് നമ്മുടെ സിനിമയെ കൊണ്ടുപോകാൻ പറ്റുന്നത്. മലയാള സിനിമയെ ഇന്റർനാഷണൽ ലെവലിലേക്ക് എത്തിക്കാൻ നമുക്ക് കഴിയണം. ഇതിനായി ഞാൻ വളരെ മുൻപേ ശ്രമിച്ചിട്ടുണ്ട്. 'കാലാപാനി'യും 'വാനപ്രസ്ഥ'വുമൊക്ക എടുക്കാൻ തയ്യാറായതിന്റെ കാരണവും മറ്റൊന്നല്ല. 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' വരുമ്പോൾ അത് 'ലൂസിഫറി'നേക്കാളും വലിയ സിനിമയായിരിക്കണം. അല്ലാതെ, അതിനേക്കാളും ചെറുതായി ചെയ്യേണ്ട കാര്യമില്ലല്ലോ. ? 'ബറോസ്' ഇന്റർനാഷണൽ ലെവലിലുള്ള ഒരു സിനിമയായിരിക്കും, അല്ലേ? = ഒരു മലയാള സിനിമ എന്നതിലുപരി 'ബറോസി'നെ ഇന്റർനാഷണൽ ഫോർമാറ്റിലേക്ക് ഉയർത്താൻ ശ്രമിച്ചിട്ടുണ്ട് എന്നേ പറയാനാകൂ. മൂന്നു വർഷത്തെ പരിശ്രമവും അതിനുവേണ്ടിയായിരുന്നു. സിനിമയുടെ ടോട്ടാലിറ്റിയിൽ വളരെ വ്യത്യസ്തമായ രീതിയിലാണ് 'ബറോസ്' ഷൂട്ട് ചെയ്യുന്നതെന്ന് ഞാൻ പറഞ്ഞല്ലോ. കുറച്ചു ദീർഘമായ ഷോട്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മ്യൂസിക്കുമായി കണക്റ്റ് ചെയ്യാൻ വേണ്ടിയാണത്. ആദ്യമേ അത്തരത്തിൽ പ്ലാൻ ചെയ്തിരുന്നു. പെട്ടെന്ന് പെട്ടെന്ന് ഷോട്ടുകൾ കട്ട് ചെയ്താൽ സിനിമ കണ്ടുകൊണ്ടിരിക്കുന്നവർക്ക് സ്ട്രെയിൻ ഉണ്ടാകും. അതൊക്കെ ഉൾക്കൊണ്ട്, കാഴ്ചക്കാരെ മനസ്സിൽ കണ്ടുകൊണ്ടാണ് ഷോട്ടുകൾ എടുത്തത്. ? മൊട്ടയടിച്ച്, നീട്ടി വളർത്തിയ താടിയുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന 'ബറോസി'ലെ താങ്കളുടെ കഥാപാത്രത്തെക്കുറിച്ച്... നിമിത്തങ്ങളെന്ന പോലെ എന്നിലേക്ക് വന്നുചേർന്ന ഭാഗ്യങ്ങളിലൊന്നാണ് 'ബറോസി'ലെ ഭൂതവും.നാൽപ്പത്തിയാറു വർഷങ്ങൾക്കിടയിൽ ഞാനവതരിപ്പിച്ച ഓരോ കഥാപാത്രവും പലരീതിയിൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് = നിമിത്തങ്ങളെന്ന പോലെ എന്നിലേക്ക് വന്നുചേർന്ന ഭാഗ്യങ്ങളിലൊന്നാണ് 'ബറോസി'ലെ ഭൂതവും. നാൽപ്പത്തിയാറു വർഷങ്ങൾക്കിടയിൽ ഞാനവതരിപ്പിച്ച ഓരോ കഥാപാത്രവും പലരീതിയിൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി അറിവുള്ള ഒന്നല്ല ഞാൻ അഭിനയിക്കുന്നത് എന്ന പുതുമ ഓരോ അഭിനയാനുഭവത്തിലുമുണ്ട്. ആ പുതുമ 'ബറോസി'ലെ ഭൂതത്തിലും എനിയ്ക്കനുഭവിക്കാൻ കഴിഞ്ഞു. നിങ്ങളുടെ കാഴ്ചകളിലും ആ പുതുമ നിറഞ്ഞുനിൽക്കുമെന്ന് ഞാൻ കരുതുന്നു. അറുപത്തിനാല് വർഷത്തെ ജീവിതത്തിൽ നാല്പത്തിയാറു വർഷവും മോഹൻലാൽ എന്ന നടൻ ജീവിച്ചത് ജീവിതത്തിൽ ഒട്ടും പരിചിതമല്ലാത്ത മനുഷ്യരായാണ്. 'സിനിമയെന്താണെന്ന് അറിയുന്ന ഏക വ്യക്തി സംവിധായകൻ മാത്രമാണെ'ന്ന  പ്രശസ്ത ചലച്ചിത്രകാരൻ സത്യജിത് റേയുടെ വാക്കുകൾ ചെറിയൊരു തിരു ത്തോടെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ, അഭിനയമെന്താണെന്നറിയുന്ന നടൻ മാത്രമല്ല സിനിമയെന്താണെന്നറിയുന്ന സംവിധായകൻ കൂടിയാണ് മോഹൻലാൽ.   ദേശാഭിമാനി വാരികയിൽ നിന്ന്   Read on deshabhimani.com

Related News