ധാതുസമ്പത്തിന് മേൽ സംസ്ഥാനങ്ങൾക്ക് നികുതി പിരിക്കാമെന്ന് സുപ്രീം കോടതി



ന്യൂഡൽഹി> ധാതുസമ്പത്തിന് നികുതി ഈടാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കും ഉണ്ടെന്ന് സുപ്രീം കോടതി. ധാതു ഖനനത്തിൽ കേന്ദ്രസർക്കാരിനു ലഭിക്കുന്ന റോയൽറ്റി നികുതിയല്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ വിശാല ഭരണഘടന ബെഞ്ച് വിധിച്ചു. സുപ്രീംകോടതിയുടെ തന്നെ ഇതുസംബന്ധിച്ച് നേരത്തെയുണ്ടായ വിധി തിരുത്തിക്കൊണ്ടാണ് ഉത്തരവ്. ഖനനത്തിനും ധാതു ഉപയോഗത്തിനും നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമം (ഖനി നിയമം) ധാതുക്കളുടെ അവകാശങ്ങൾക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നിഷേധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഒൻപതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ എട്ട് ജഡ്ജിമാർ സംസ്ഥാനങ്ങളുടെ നികുതി അവകാശം ശരിവെച്ചു. ഒരാൾ വിയോജിപ്പ് രേഖപ്പെടുത്തി. ജസ്റ്റിസ് ബി വി നാഗരത്‌നയാണ് വിയോജിച്ചത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, അഭയ് എസ് ഓക്ക, ജെ ബി പർദിവാല, മനോജ് മിശ്ര, ഉജ്ജൽ ഭുയാൻ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരാണ് ചീഫ് ജസ്റ്റിസിന് ഒപ്പം അനുകൂല വിധി രേഖപ്പെടുത്തിയത്. സംസ്ഥാനങ്ങൾക്ക് നിയമം നിർമ്മിച്ച് നികുതി പിരിക്കാം സംസ്ഥാനങ്ങളുടെ അധികാര പരിധിയിലെ സ്ഥലങ്ങളിലുള്ള ധാതുക്കളുടെ അവകാശങ്ങൾക്ക് നികുതി ചുമത്താൻ പാർലമെന്റിന് അധികാരമില്ല. ധാതുക്കളുടെ അവകാശങ്ങൾക്കു നികുതി ചുമത്താനുള്ള നിയമനിർമാണ അവകാശം നിയമസഭയ്ക്കാണ്. ധാതുക്കളുള്ള ഭൂമിക്ക് നികുതി ചുമത്തുന്നതിന് പട്ടിക രണ്ടിലെ എൻട്രി 49-നൊപ്പം ഭരണഘടനയുടെ അനുച്ഛേദം 246 പ്രകാരം നിയമസഭയ്ക്ക് നിയമനിർമാണത്തിനു കഴിയുമെന്നും വിധിയിൽ വ്യക്തമാക്കി. ധാതുക്കൾക്ക് സംസ്ഥാനങ്ങൾ നികുതി ഏർപ്പെടുത്തുന്നതോടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള അനാരോഗ്യകരമായ മത്സരം ഉണ്ടാക്കാൻ കാരണമാകുമെന്നാണ് വിയോജിപ്പ് അറിയിച്ചുകൊണ്ട് നാഗരത്‌ന വ്യക്തമാക്കിയത്. തമിഴ്നാട്ടിൽ തുടങ്ങിയ കേസ്, സംസ്ഥാനങ്ങൾക്ക് ഗുണമാകുന്ന വിധി 1989-ൽ തമിഴ്നാട് സർക്കാരും ഇന്ത്യാ സിമന്റ്സും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് കേസ് ആരംഭിച്ചത്. 1957ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് & റെഗുലേഷൻ) ആക്ട് പ്രകാരം ധാതുക്കൾക്ക് നൽകേണ്ട റോയൽറ്റി നികുതി ആണോ എന്നായിരുന്നു ആദ്യ ചോദ്യം. നികുതി ചുമത്താനുള്ള ചുമതല അധികാരം സംസ്ഥാനങ്ങൾക്കാണോ കേന്ദ്ര സർക്കാരിനാണോ എന്നതായിരുന്നു ഇതിനിടയിലെ തർക്കം. ഇന്ത്യ സിമന്റ് ഖനനം ചെയ്യുന്ന ധാതുക്കൾക്ക് നികുതി ഏർപ്പെടുത്താനായിരുന്നു തമിഴ്‌നാടിന്റെ തീരുമാനം. ഇതിന് പിന്നാലെ ധാതുക്കൾക്ക് തമിഴ്‌നാട് നികുതിയും ഏർപ്പെടുത്തി. കേന്ദ്രത്തിന് നൽകുന്ന റോയൽറ്റി കൂടാതെ ഏർപ്പെടുത്തിയ സെസ് നികുതിയാണെന്ന് കമ്പനി വാദിച്ചു. കേസ് പരിഗണിച്ച് ആദ്യഘട്ടത്തിൽ സുപ്രീംകോടതി വിധിന്യായത്തിൽ റോയൽറ്റി നികുതിയാണെന്നു പറഞ്ഞിരുന്നു. 15 വർഷത്തിനുശേഷം പശ്ചിമബംഗാൾ സർക്കാർ സമാനമായ രീതിയിൽ മറ്റൊരു ഖനന കമ്പനിയുമായി തർക്കമുണ്ടായെങ്കിലും സർക്കാരിന് അനുകൂലമായിട്ടായിരുന്നു വിധി. ഇതിനു പിന്നാലെ വ്യാപകമായ ഹർജികൾ ഫയൽ ചെയതതോടെയാണ് വിഷയം തർക്കത്തിലെത്തിച്ചേർന്നത്.  1989 ലെ വിധി നിലനിൽക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കാനാണ് ഹർജികൾ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബെഞ്ചിലേക്ക് റഫർ ചെയ്തത്. എന്നാൽ 1989-ലെ വിധിയിൽ അക്ഷരപ്പിശകുണ്ടെന്നും 2004 ലെ സുപ്രീം കോടതി വിധിയാണ് ശരിയെന്നും കോടതി കണ്ടെത്തി. 'റോയൽറ്റി ഈസ് എ ടാക്‌സ്' എന്ന വാചകം 'സെസ് ഓൺ റോയൽറ്റി ഈസ് എ ടാക്‌സ്' എന്നാണ് വായിക്കേണ്ടതെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഇതോടെ ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സ്വന്തമായി നികുതി ഏർപ്പെടുത്താൻ കഴിയും. ഉത്തരേന്ത്യയിലെ ധാതുസമ്പന്നമായ സംസ്ഥാനങ്ങൾ പലതും ഇപ്പോഴും ദരിദ്രാവസ്ഥിലാണ്. വൻതോതിൽ ധാതുക്കൾ ഇവിടെ നിന്നും കുത്തകകൾ കയറ്റി കൊണ്ടു പോവുകയും ചെയ്യുന്നു. Read on deshabhimani.com

Related News