എസ്എസ്എൽസി : ആശ്വാസമായി ഹിന്ദിയും
എസ്എസ്എൽസി പരീക്ഷയുടെ രണ്ടാം ദിനത്തിൽ മൂന്നാം ഭാഷയായ ഹിന്ദിയും വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം പകർന്നു. കുട്ടികള്‍ പ്രതീക്ഷിച്ചിരുന്ന ചോദ്യങ്ങളായിരുന്നു ഏറെയും. 1, 2, 3, 4, 5 യൂണിറ്റുകളിൽ നിന്നായി യഥാക്രമം 33, 27,10, 4, 6 മാർക്കിനുള്ള ചോദ്യങ്ങളാണുണ്ടായിരുന്നത്. ഫോക്കസ് ഏരിയയായി നിശ്ചയിച്ചിരുന്ന 1, 2 യൂണിറ്റുകളിൽനിന്ന് 60 (75 ശതമാനം) മാർക്കിനുള്ള ചോദ്യങ്ങളും മറ്റ് മൂന്ന് യൂണിൽനിന്നായി 20 (25 ശതമാനം) മാർക്കിന്റെ ചോദ്യങ്ങളുമാണ് വന്നത്. ഇത് മുൻപേ നിശ്ചയിക്കപ്പെട്ടപ്രകാരമായതിനാൽ കുട്ടികൾക്ക് പ്രതീക്ഷിച്ച രീതിയിൽതന്നെയായി. 16, 26, 30 ചോദ്യങ്ങൾ അൽപ്പം പ്രയാസകരമായേക്കാമെങ്കിലും മറ്റ് ചോദ്യങ്ങൾ പൊതുവെ കുട്ടികൾ ഇഷ്ടപ്പെടുന്ന രീതിയിൽതന്നെയായി. വ്യവഹാരരൂപങ്ങളുടേതടക്കം വിശദീകരിച്ചെഴുതാനുള്ള ചോദ്യങ്ങൾ 8 എണ്ണം (40 മാർക്ക്) ചോദിച്ചു. അതിൽനിന്ന് ഇഷ്ടമുള്ള നാല് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാലും മറ്റ് ധാരാളം ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരം എഴുതാമെന്നുള്ളതിനാൽ അധികം പ്രയാസപ്പെടാതെ ശരാശരിക്ക് മുകളിലുള്ളവർക്ക് എപ്ലസ് സ്കോർ നേടാനാകും. ഒന്നാം യൂണിറ്റിലെ ബീർബഹൂട്ടി പാഠത്തിൽനിന്നും രണ്ടാംയൂണിറ്റിലെ സബ്സേ ബഡാ ഷോമാൻ പാഠത്തിൽനിന്നും 15 മാർക്കിന്റെ വീതം ചോദ്യങ്ങൾ വന്നപ്പോൾ ടൂട്ടാ പഹിയാ, അയാം കലാം കേ ബഹാനേ, ഹതാശാ സേ ഏക് വ്യക്തി ബൈഠ് ഗയാ ഥാ എന്നീ പാഠങ്ങളിൽനിന്ന് യഥാക്രമം 10, 12, 8 മാർക്കുകൾക്കുള്ള ചോദ്യങ്ങളും ഉണ്ടായി. 3, 4, 5, 9, 12, 19, 20 എന്നീ ചോദ്യങ്ങൾ കുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നവയും എളുപ്പം ഉത്തരം കണ്ടെത്താവുന്നതുമായി. ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങൾ കൊടുത്തിരിക്കുന്നതിനാൽ കുട്ടികൾക്ക് ഇഷ്ടത്തിനനുസരിച്ച് ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ പ്രയാസമുണ്ടായില്ല. Read on deshabhimani.com