ബോണക്കാട്‌ എസ്‌റ്റേറ്റ്‌ ലയങ്ങളുടെ നവീകരണത്തിന്‌ 4 കോടി രൂപ



തിരുവനന്തപുരം > ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണത്തിന്‌ നാലു കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ ലയങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതിൽനിന്ന്‌ രണ്ടു കോടി രൂപ അനുവദിച്ചു. ബോണക്കാട്ടെ ലയങ്ങളുടെ പുനരുദ്ധാരണത്തിനായി പ്ലാന്റേഷൻ വർക്കേഴ്‌സ് റിലീഫ് ഫണ്ട് കമ്മിറ്റിയ്‌ക്ക്‌ അനുവദിച്ചതും ചെലവഴിക്കാത്തതുമായ തുക ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്‌. ബാക്കി തുക ഈ നിക്ഷേപത്തിൽനിന്ന്‌ വിനിയോഗിക്കാനും അനുമതി നൽകി. എസ്റ്റേറ്റിലെ ബി എ 1, ബി എ 2,  ജി ബി, ടോപ്പ്‌ ഡിവിഷനുകളിലെ ലയങ്ങൾ പുതുക്കിപ്പണിയുന്നത്‌. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ചുമതല ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരിക്കും. 2015 മാർച്ചിൽ ബോണക്കാട്‌ എസ്‌റ്റേറ്റിന്റെ പ്രവർത്തനം പൂർണമായും അവസാനിച്ചിരുന്നു. തുടർന്ന്‌ അറ്റകുറ്റപണികൾപോലും നടക്കാത്ത ലയങ്ങളിലാണ്‌ തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നത്‌. ഇവരുടെ ദുരിതാവസ്ഥയ്‌ക്ക്‌ പരിഹാരം വേണമെന്ന ദീർഘകാല ആവശ്യമാണ്‌ സർക്കാർ അംഗീകരിച്ചത്‌. Read on deshabhimani.com

Related News