വിവരം നല്‍കാന്‍ 50 ദിവസം വൈകി; ഉദ്യോഗസ്ഥന് 12,500 രൂപ പിഴ



കോഴിക്കോട്‌>  വിവരം നല്‍കാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12,500 രൂപ പിഴ ചുമത്തി വിവരാവകാശ കമീഷൻ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് വിവരം നൽകാൻ വൈകിപ്പിച്ചത്. പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാർ ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിക്കുകയായിരുന്നു. തുടർന്നാണ് വിനോദ്‌ കമീഷനെ സമീപിച്ചത്. വിവരം നല്‍കാൻ കമീഷൻ ആവശ്യപ്പെട്ടിട്ടും അലംഭാവം കാണിച്ചതിനാണ് പിഴ ചുമത്തിയത്‌. ജില്ലയിലെ സ്‌കൂളിൽ അധ്യാപികയ്ക്ക് സ്ഥിരനിയമനം നല്‍കുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫീസർ മറച്ചുവച്ചത്. കമീഷന്റെ ഉത്തരവിനുശേഷം വിവരം നല്‍കാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ വീതം 50 ദിവസത്തേക്കാണ്‌ പിഴ ഈടക്കുന്നത്‌. ആരിഫ് അഹമ്മദ് വ്യാഴാഴ്‌ചയ്ക്കകം പിഴ അടച്ചതായി ഡിഇഒ ഉറപ്പുവരുത്തി 30നകം കമീഷനെ അറിയിക്കണം. അല്ലെങ്കിൽ ആരിഫിന് ജപ്തി നടപടികൾ നേരിടേണ്ടിവരും.   Read on deshabhimani.com

Related News