അഭിമന്യു വധം: കേസ്‌ 
ഡിസംബറിലേക്ക്‌ മാറ്റി



കൊച്ചി മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസ്‌ പരിഗണിക്കുന്നത്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ നാലിലേക്ക്‌ മാറ്റി. വ്യാഴാഴ്ച പ്രാരംഭവാദം തുടങ്ങാനിരിക്കുകയായിരുന്നു. എന്നാൽ, ഹൈക്കോടതി നിർദേശപ്രകാരം പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്ന്‌ അഭ്യർഥിച്ച്‌ പ്രതിഭാഗം അപേക്ഷ സമർപ്പിച്ചു. രേഖകൾ നേരത്തേ നൽകിയിട്ടുണ്ടെന്ന്‌ പ്രോസിക്യൂഷൻ വ്യക്തമാക്കി. രേഖകളെല്ലാം കൃത്യമായി നൽകിയിട്ടുണ്ടെന്ന്‌ കോടതിയും നിരീക്ഷിച്ചു. തുടർന്ന്‌ കേസ്‌ പരിഗണിക്കുന്നതും അപേക്ഷ തീർപ്പാക്കുന്നതും ഡിസംബറിലേക്ക്‌ മാറ്റുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്‌ ഹാജരായി. അഭിമന്യു കൊല്ലപ്പെട്ടിട്ട് ജൂലൈ രണ്ടിന് ആറുവർഷം പിന്നിട്ടു. 2018 സെപ്തംബർ 26നാണ്‌ കുറ്റപത്രം സമർപ്പിച്ചത്. 16 പ്രതികളും അറസ്റ്റിലായി. വിചാരണ കഴിഞ്ഞവർഷം അവസാനം ആരംഭിക്കാനിരിക്കെയാണ്‌ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകൾ വിചാരണക്കോടതിയിൽനിന്ന്‌ നഷ്ടമായത്‌. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം, പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ കോടതിയിൽ സമർപ്പിച്ചു. വിചാരണ നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം ശ്രമം നടത്തിരുന്നു. കുറ്റപത്രം അപൂർണമാണെന്നും കേസ്‌ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ ഒന്നുമുതൽ നാലുവരെ പ്രതികൾ ഹർജിയും നൽകിയിരുന്നു. അത്‌ തള്ളിയ കോടതി, വിചാരണ നീട്ടാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. Read on deshabhimani.com

Related News