ഉത്തരവുകള്‍ നടപ്പാക്കാത്ത 
ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടപടി: മന്ത്രി



കോഴിക്കോട് > തദ്ദേശ അദാലത്തുകളിലെ ഉത്തരവുകൾ നടപ്പാക്കാൻ സാങ്കേതിക കാരണം പറഞ്ഞ് വിമുഖത കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്‌  മന്ത്രി എം ബി രാജേഷ്  പറഞ്ഞു.  ജില്ലാ അദാലത്തിന്റെ  കോർപറേഷൻതലം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സാധാരണക്കാർക്ക് വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കുന്നതിനാണ്‌  സർക്കാർ അദാലത്തുകൾ സംഘടിപ്പിക്കുന്നത്. വകുപ്പ് മന്ത്രിയുടെയും  മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ  പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നടപ്പാക്കാൻ തയ്യാറാവാത്ത സമീപനം അംഗീകരിക്കാനാവില്ല. തദ്ദേശ സ്ഥാപനങ്ങളിലെ സേവനം ഓൺലൈൻ വഴിയാക്കുന്ന കെ സ്മാർട്ട് സംവിധാനം ഫയൽ നീക്കങ്ങളുടെ വേഗവും കാര്യക്ഷമതയും വലിയതോതിൽ വർധിപ്പിച്ചു. കെ സ്മാർട്ടിലൂടെ വെറും 6.45 മിനിറ്റിൽ ജനന സർട്ടിഫിക്കറ്റും 8.54 മിനിറ്റിൽ മരണ സർട്ടിഫിക്കറ്റും 23.56 മിനിറ്റിൽ വിവാഹ സർട്ടിഫിക്കറ്റും നൽകാനായത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ അപേക്ഷയിൽ തീർപ്പുകൽപ്പിച്ച   സർട്ടിഫിക്കറ്റുകൾ മന്ത്രി ചടങ്ങിൽ  ഗുണഭോക്താക്കൾക്ക് വിതരണംചെയ്തു. കോർപറേഷൻ ഹരിതകർമസേന അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, എൽഎസ്ജിഡി ചീഫ് എൻജിനിയർ കെ ജി സന്ദീപ്, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ  തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News