ബലാത്സംഗ കേസ്‌ ; സിദ്ദിഖിനെ ചോദ്യം ചെയ്തത് 
3 മണിക്കൂർ , 12ന്‌ വീണ്ടും വിളിപ്പിക്കും



തിരുവനന്തപുരം നടിയെ ബലാത്സംഗംചെയ്‌ത കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യംചെയ്‌തു. കന്റോൺമെന്റ്‌ സ്റ്റേഷനിൽ മൂന്ന്‌ മണിക്കൂർ ചോദ്യം ചെയ്യലിന്‌ ശേഷം സിദ്ദിഖിനെ വിട്ടയച്ചു. 12ന്‌ വീണ്ടും ചോദ്യംചെയ്യലിന്‌ ഹാജരാകാൻ നോട്ടീസ്‌ നൽകാനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം. ക്രൈംബ്രാഞ്ച്‌ എസ്‌പി മെറിൻ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. നടിയെ ബലാത്സംഗം ചെയ്‌തെന്ന ആക്ഷേപം സിദ്ദിഖ്‌ നിഷേധിച്ചു. തിരുവനന്തപുരം നിള തിയേറ്ററിൽ പ്രിവ്യൂഷോയ്‌ക്കിടെ ഒരുതവണ മാത്രമാണ്‌ പരാതിക്കാരിയെ കണ്ടതെന്നാണ്‌ മൊഴി.  പൊലീസ്‌ ആവശ്യപ്പെട്ട രേഖകൾ ഇല്ലാതെ ചോദ്യം ചെയ്യലിന്‌ ഹാജരായ സാഹചര്യത്തിലാണ്‌ വീണ്ടും ചോദ്യംചെയ്യാനുള്ള തീരുമാനം. മാസ്‌കോട്ട്‌ ഹോട്ടലിൽ സിദ്ദിഖ്‌ പീഡിപ്പിച്ചെന്നാണ്‌ നടി നൽകിയ പരാതി. തുടർന്ന്‌ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം  കേസെടുത്തു. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഒളിവിൽ പോയ സിദ്ദിഖ്‌ സുപ്രീംകോടതി താൽക്കാലികമായി അറസ്റ്റ്‌ തടഞ്ഞതിന്‌ ശേഷമാണ്‌ ചോദ്യംചെയ്യലുമായി സഹകരിക്കാൻ തയ്യാറായത്‌. Read on deshabhimani.com

Related News