ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം



കൊച്ചി: ​കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. നാളെ രാവിലെ 10ന് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ്. നടൻ ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ താരങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്രീനാഥ്‌ ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ ആഡംബര ഹോട്ടലിൽ സന്ദർശിച്ചു എന്നാണ് റിപ്പോർട്ട്. ഇവർക്കുപുറമേ സ്ത്രീകളടക്കം ഇരുപതോളംപേർ ഓംപ്രകാശിന്റെ മുറിയിലെത്തിയെന്ന്‌ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി എട്ടിൽ മരട്‌ പൊലീസ്‌ നൽകിയ റിമാൻഡ്‌ റിപ്പോർട്ടിൽ പറയുന്നു. ഓംപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരിപാർടിയിൽ പങ്കെടുക്കാനെത്തിയവരാണ്‌ ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു. ഓംപ്രകാശിനെയും കൊല്ലം കൊറ്റങ്കര തട്ടാക്കോണം ഷിഹാസി (54) നെയും മരട് പൊലീസ് ഞായറാഴ്‌ചയാണ്‌ ക്രൗൺ പ്ലാസ ഹോട്ടലിൽനിന്ന്‌ പിടികൂടിയത്. ലഹരിപ്പാർടി നടക്കുന്നുവെന്ന രഹസ്യവിവരത്തെതുടർന്നായിരുന്നു പരിശോധന. ഇവർ താമസിച്ചിരുന്ന മുറിയിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മരട് പോലീസ് കേസെടുത്തത്. മുറിയിൽ നിന്ന് കൊക്കെയിന്റെ അവശേഷിപ്പുകളും കണ്ടെടുത്തു. തുടർന്ന് മുറികളിൽ ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ കൂടുതൽ ലഹരിമരുന്നിന്റെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകൾ ലഭിച്ചതായാണ് വിവരം.  ഇരുവരേയും  കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ജാമ്യം ലഭിച്ചു. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. സിനിമാ താരങ്ങൾക്ക് ഒപ്പം റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യയുണ്ട്. ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കും. Read on deshabhimani.com

Related News