ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി ആടുജീവിതവും കാതലും



തിരുവനന്തപുരം>സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി ആടുജീവിതം. മികച്ച നടനും സംവിധായകനും ഉള്‍പ്പടെ ഒന്‍പത് പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. കഷ്ടപ്പാടുകള്‍ക്ക് ലഭിച്ച പ്രതിഫലമായിരുന്നു ആടുജീവിതത്തിന്റെ വിപണനവിജയമെന്ന്  പുരസ്‌കാരങ്ങളെ  വിലയിരുത്താം. നാളിതുവരെയുളള പൃഥ്വിരാജ് കഥാപാത്രങ്ങളില്‍ നിന്നും ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത്, ആടുജീവിതത്തിലെ നജീബാണെന്നതിൽ സിനിമ കണ്ട ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. ഒരു നോവല്‍ സിനിമയാക്കാനെടുക്കുന്ന വലിയ വെല്ലുവിളി സംവിധായകന്‍ ബ്ലെസിയും മനോഹരമായി തന്നെ നിര്‍വഹിച്ചു. റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും ചേര്‍ന്നപ്പോള്‍ സിനിമ പുരസ്‌കാര നെറുകയില്‍ എത്തുകയായിരുന്നു. ആത്മസംഘര്‍ഷങ്ങളുടെ പാരമ്യതയിലുടെ കടന്നു പോകുന്ന നജീബിനെ അവതരിപ്പിക്കുമ്പോള്‍ വിശപ്പും വേദനയും നിരാശയും പ്രണയവും കാമവും മോഹഭംഗവും പ്രതീക്ഷയും ആഹ്ളാദവും ദു:ഖവും അടക്കം എല്ലാത്തരം വൈകാരികാവസ്ഥകളും മാറി മാറി പ്രതിഫലിപ്പിക്കേണ്ടതുണ്ട്. തികഞ്ഞ കയ്യടക്കത്തോടെ പൃഥ്വിരാജ്  തന്റെ കഥാപാത്രത്തെ  അവതരിപ്പിച്ചു. ശാരീരികമായും മാനസികമായും ഒരുപാട് യാതനകളും ഒപ്പം  ശരീരം മെലിയാനായി മാസങ്ങളോളം പട്ടിണിയും കിടന്നു. ബ്ലെസിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനൊപ്പം മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആര്‍ ഗോകുല്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹനായി.അതേസമയം, മമ്മുട്ടി ചിത്രം കാതലും പുരസ്‌കാരങ്ങങ്ങളില്‍ തിളങ്ങി,  അടുജീവിതം  9 പുരസ്‌കാരങ്ങള്‍ നേടിയപ്പോള്‍  മികച്ച ചിത്രമടക്കം മൂന്ന് പുസ്‌കാരങ്ങള്‍ കാതൽ നേടി.   Read on deshabhimani.com

Related News