ചേലക്കരയിൽ യുഡിഎഫിന്റെ പ്രചരണ സാമഗ്രികളുമായി പോയ വാഹനത്തിൽ മദ്യക്കുപ്പികൾ



തിരുവില്വാമല > ചേലക്കരയിലെ യുഡിഎഫിന്റെ പ്രചരണ സാമഗ്രികളുമായി പോയ വാഹനത്തിൽ നിന്ന്‌ വിദേശ മദ്യക്കുപ്പികൾ കണ്ടെടുത്തു. കോൺഗ്രസ് പ്രവർത്തകനായ ഹരിയും മകൻ സാരംഗും സഞ്ചരിച്ച  ഓട്ടോറിക്ഷയിൽ നിന്നാണ്‌ പഴയന്നൂർ പൊലീസ് കുപ്പികൾ കണ്ടെടുത്തത്‌. സാരംഗ്‌ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ്‌. കാട്ടുകുളം മല്ലിച്ചിറ  പ്രദേശത്ത് ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി ബുക്ക് ചെയ്ത മതിലിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ പതിക്കാൻ ഹരിയും സാരംഗും ചേർന്ന്‌ ശ്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത സിപിഐ എം സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് സെക്രട്ടറിയുമായ കിഴിയപ്പാട്ട് മുരളിയെ (52) കോൺഗ്രസ് പ്രവർത്തകനായ ഹരിയും മകൻ സാരംഗും ചേർന്ന് മർദ്ദിക്കുകയും ചെയ്തി. തടയാൻ ചെന്ന സിപിഐ എം പ്രവർത്തകൻ പണിക്കർകുന്ന് ശശികുമാറിനും (55) മർദ്ദനമേറ്റു. തുടർന്നാണ്‌ പഴയന്നൂർ പൊലീസ് സ്ഥലത്തെത്തുന്നതും മദ്യകുപ്പികൾ കണ്ടെടുക്കുന്നതും. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. സാരമായി പരിക്കേറ്റ മുരളിയും ശശികുമാറും ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. Read on deshabhimani.com

Related News