ഉമ്മൻചാണ്ടി സർക്കാർ പണയപ്പെടുത്തിയ 
ആലുവ റെസ്റ്റ്‌ ഹൗസ്‌ തിരിച്ചുപിടിച്ചു



കൊച്ചി വ്യവസ്ഥകൾ ലംഘിച്ച്‌ സ്വകാര്യവ്യക്തി കൈയടക്കിയിരുന്ന ആലുവ പിഡബ്ല്യുഡി റെസ്റ്റ്‌ ഹൗസ്‌ സംസ്ഥാന സർക്കാർ തിരികെ പിടിച്ചു. റെസ്റ്റ്‌ ഹൗസ്‌ ഉടൻ ഏറ്റെടുക്കാനും റിപ്പോർട്ട്‌ നൽകാനും പൊതുമരാമത്തുവകുപ്പ്‌ ചീഫ്‌ എൻജിനിയറെ ചുമതലപ്പെടുത്തി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്‌ പരിപാലന, നടത്തിപ്പ്‌ ചുമതല മഹനാമി ഹെറിറ്റേജ്‌ ഹോട്ടൽ എംഡി എം എൻ സതീഷിന്‌ കൈമാറിയത്‌. കരാർപ്രകാരം നൽകേണ്ട പണയത്തുക ആദ്യകാലത്ത്‌ കൃത്യമായി നൽകിയെങ്കിലും പിന്നീട്‌ മുടങ്ങി. 15 ശതമാനം  പലിശ ഉൾപ്പെടെ സർക്കാരിലേക്ക്‌ നൽകേണ്ട തുക 47.84 ലക്ഷം രൂപയായി. ഇതോടെ 2014ൽ കരാറുകാരനെ ഒഴിവാക്കി സർക്കാർ നോട്ടീസ്‌ നൽകി. ഇതിനെതിരെ സതീഷ്‌ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കഴിഞ്ഞ ആഗസ്‌ത്‌ എട്ടിന്‌ വിധി പറഞ്ഞ ഹൈക്കോടതി, കരാറുകാരന്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകാനും പണമടയ്‌ക്കാൻ രണ്ടാഴ്‌ചകൂടി അനുവദിക്കാനും നിർദേശിച്ചു. അനുവദിച്ച സമയത്തിനുള്ളിൽ പണമടയ്‌ക്കാൻ കരാറുകാരൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ്‌ കോടതിനിർദേശം അനുസരിച്ച്‌ റെസ്റ്റ്‌ ഹൗസ്‌ ഏറ്റെടുത്തത്‌. Read on deshabhimani.com

Related News