ആമയിഴഞ്ചാൻ അപകടം: റെയിൽവേയുടെ പ്രതികരണം മനുഷ്യത്വ രഹിതം- മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം > ആമയിഴഞ്ചാൻ തോട്ടിലെ അപകടവുമായി ബന്ധപ്പെട്ടുള്ള റെയിൽവേയുടെ പ്രതികരണം മനുഷ്യത്വ രഹിതമെന്ന് മന്ത്രി വി ശിവൻകുട്ടി. അപകടത്തിന്റെ പൂർണ ഉത്തരവാദി റെയിൽവേയാണെന്നും മന്ത്രി പറഞ്ഞു. ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. റെയിൽവേയുടെ അധീനതയിൽ ഉള്ള സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്.  മാലിന്യം നീക്കം ചെയ്യാൻ കരാർ നൽകിയതും റെയിൽവേയാണ്. എന്നാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. റെയിൽവേ ഉദ്യോഗസ്ഥർ പൂർണ്ണമായും സഹകരിക്കുന്ന മനോഭാവമല്ല എല്ലാ സമയത്തും കൈക്കൊണ്ടത്. സംഭവത്തെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. നഗരസഭയെ കൂടി സംഭവത്തിൽ പ്രതിചേർക്കാനുള്ള വ്യഗ്രതയാണ് ഗവർണർ കാണിക്കുന്നത്. ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതിന് പകരം കേന്ദ്രസർക്കാരിൽ ഇടപെട്ട് അർഹമായ നഷ്ടപരിഹാരം ജോയിയുടെ കുടുംബത്തിന് വാങ്ങി നൽകുകയാണ് ഗവർണർ ചെയ്യേണ്ടിയിരുന്നതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News