ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാ​ഗതാർഹം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് 'അമ്മ'



കൊച്ചി> ചലച്ചിത്രമേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ്‌ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സ്വാ​ഗതാർഹമാണെന്ന് താരസംഘടന അമ്മ. ഹേമ കമ്മിറ്റിയുടെ നിർദ്ദേങ്ങൾ നടപ്പാക്കേണ്ടതാണെന്നും ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹേമ കമ്മിറ്റി താരസംഘടനയ്ക്ക് എതിരായ റിപ്പോർട്ടല്ല. കമ്മിറ്റി പ്രതിസ്ഥാനത്ത് നിർത്തിയത് അമ്മ സംഘടനയെ അല്ല. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികള്‍ അല്ലാത്തവരെ നാണംകെടുത്തരുത്. മലയാള സിനിമ മേഖല മുഴുവന്‍ മോശമാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. അടച്ചാക്ഷേപിച്ചത് വിഷമമുണ്ടാക്കി. പവര്‍ഗ്രൂപ്പും മാഫിയയും ഇല്ല. പവര്‍ ഗ്രൂപ്പിന് സിനിമയെ നിയന്ത്രിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണം വൈകിയില്ല ഹേമ കമ്മിറ്റി പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. അതാണ് പ്രതികരണം വൈകിയത്. അമ്മ പ്രസിഡന്റ് സ്ഥലത്തില്ല. അവരോടൊക്കെ ചർച്ച ചെയ്യാനാണ് സമയമെടുത്തത്. ഒളിച്ചോട്ടമല്ലെന്നും സിദ്ദിഖ് പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പവർ ഗ്രൂപ്പ്‌ ഉള്ളതായി അറിയില്ല: "അമ്മ' ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നതുപോലൊരു പവർ ഗ്രൂപ്പ്‌ മലയാളസിനിമാരംഗത്ത്‌ ഉള്ളതായി അറിയില്ലെന്ന്‌ അഭിനേതാക്കളുടെ സംഘടന "അമ്മ' യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്‌. റിപ്പോർട്ടിനോട്‌ പ്രതികരിക്കുന്നതിൽനിന്ന്‌ "അമ്മ' ഒളിച്ചോടിയിട്ടില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണം. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ കേസെടുത്ത്‌ അന്വേഷിക്കണം. റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടണമെന്നും ഒരിക്കലും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിദ്ദിഖ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലൈംഗികാതിക്രമമല്ല സിനിമാരംഗത്തെ 
പ്രധാന പ്രശ്‌നം: അമ്മ ലൈംഗികാതിക്രമമല്ല സിനിമാരംഗത്തെ സ്‌ത്രീകൾ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന്‌ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്‌. പ്രധാന പ്രശ്‌നം പ്രതിഫലവുമായി ബന്ധപ്പെട്ടതാണ്‌. അത്തരം പരാതികളിൽ ഇടപെടുന്നുണ്ട്‌. കാസ്റ്റിങ് കൗച്ചിനെക്കുറിച്ച്‌ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വായിച്ചപ്പോഴാണ്‌ പലതും നടക്കുന്നതായി അറിഞ്ഞത്‌. സാംസ്‌കാരികമന്ത്രി മുമ്പ്‌ യോഗം വിളിച്ചിരുന്നു. സിനിമാസെറ്റുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ചു. അതിനുശേഷം ഒരുപാട്‌ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്‌. വർഷങ്ങൾക്കുമുമ്പ്‌ സിനിമാസംഘടനകളുടെയെല്ലാം ഭാരവാഹികളെ ഉൾപ്പെടുത്തി ഈ രംഗത്തെ പരാതികൾ പരിഹരിക്കാൻ ഹൈ പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അത്‌ ഇപ്പോഴില്ല. അല്ലാതെ ഏതെങ്കിലും ഗ്രൂപ്പുകൾ ഉള്ളതായി അറിയില്ല. ഗ്രൂപ്പുകൾ വിചാരിച്ചാലൊന്നും സിനിമയിൽനിന്ന്‌ ആരെയെങ്കിലും മാറ്റിനിർത്താനോ ഇല്ലാതാക്കാനോ സാധിക്കില്ല.  റിപ്പോർട്ടിന്റെ പേരിൽ സിനിമാരംഗത്താകെ കുഴപ്പമെന്നാണ്‌ പ്രചാരണം. എല്ലാ തൊഴിൽമേഖലയിലും ഉള്ളതുപോലെ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. അമ്മ അംഗങ്ങളിൽ കുറച്ചുപേരിൽനിന്നുമാത്രമാണ്‌ ഹേമ കമ്മിറ്റി മൊഴിയെടുത്തിട്ടുള്ളത്‌. മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ മൊഴി നൽകി. പ്രതിഫലക്കാര്യമൊക്കെയാണ്‌ അവരോട്‌ ചോദിച്ചതെന്നാണ്‌ അറിവ്‌. അമ്മ സ്‌റ്റേജ്‌ ഷോയുടെ തിരക്കിലായതിനാലാണ്‌ റിപ്പോർട്ടിന്മേൽ പ്രതികരണം വൈകിയതെന്നും സിദ്ദിഖ്‌ പറഞ്ഞു.  അമ്മ വൈസ്‌ പ്രസിഡന്റ്‌ ജയൻ ചേർത്തല, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ ജോമോൾ, അനന്യ, വിനു മോഹൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News