അങ്കോല മണ്ണിടിച്ചിൽ; തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കണം: 
ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ



തിരുവനന്തപുരം > അങ്കോലയിലെ മണ്ണിടിച്ചിലിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്ന്‌ കേരള സ്റ്റേറ്റ് ഗുഡ്സ് ട്രാൻസ്‌പോർട്ട്‌ വർക്കേഴ്സ് ഫെഡറഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നദിക്കരയിലൂടെയും മലകൾക്കിടയിലൂടെയും ദേശീയപാത നിർമിക്കുമ്പോൾ സംഭവിക്കാവുന്ന അപകടത്തെക്കുറിച്ച്‌ മുന്നറിയിപ്പ് നൽകിയിട്ടും അത്‌ പരിഗണിക്കാതെയാണ്‌ നാഷണൽ ഹൈവേ അതോറിറ്റി റോഡ് നിർമിച്ചതെന്നതിൽ സമഗ്ര അന്വേഷണം ഉണ്ടാകണം. ദേശീയപാതകളിൽ 150 കിലോമീറ്ററിനിടയിൽ മോട്ടോർ വാഹനത്തൊഴിലാളികൾക്ക് പാർക്കിങ് സൗകര്യത്തോടെ വിശ്രമകേന്ദ്രങ്ങൾ നിർമിക്കണമെന്നും ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്  ടി കെ രാജൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം ഇബ്രാഹിംകുട്ടി, സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ എൻ ഗോപിനാഥ്, സി കെ ഹരികൃഷ്‌ണൻ, ഫെഡറേഷൻ സംസ്ഥാന ട്രഷറർ എൻ സുന്ദരംപിള്ള എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News