മഴ കനത്തു: അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു



ബെംഗളൂരു> കര്‍ണാടകയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ എട്ടാം ദിവസവും കണ്ടെത്താനായില്ല. മഴ കനത്തതോടെ ചൊവ്വാഴ്ചത്തെ തിരച്ചിലും അവസാനിപ്പിച്ചു. ബുധനാഴ്ച കൂടുതല്‍ യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് കര്‍ണാടക എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ വ്യക്തമാക്കി. ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്.   അതേസമയം, രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തിയില്ലെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു. ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്നും അര്‍ജുനെ കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരണമെന്നും സഹോദരി അഞ്ജു ആവശ്യപ്പെട്ടു. ഗംഗവല്ലി പുഴയില്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ പുഴയിലെ തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വരുകയായിരുന്നു. തീരത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മണ്‍കൂനകള്‍ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്.  ആഴത്തില്‍ തുരന്നുള്ള പരിശോധനയ്ക്കായി ബോറിങ് യന്ത്രവും എത്തിച്ചിരുന്നു.സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടപ്പെടലുണ്ടായത് പ്രതീക്ഷ പകരുന്നതാണ്. വിഷയം ഗൗരവമാണെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. നിലവിലെ സ്ഥിതി അറിയിക്കാനാണ് നിര്‍ദേശം. ബുധനാഴ്ച തന്നെ മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.   Read on deshabhimani.com

Related News