കണ്ണീരോർമയായി അർജുൻ; വിലാപയാത്ര കോഴിക്കോടെത്തി, സംസ്കാരം വീട്ടുവളപ്പിൽ



കോഴിക്കോട്> പ്രിയപ്പെട്ട അർജുന്റെ ചേതനയറ്റ ശരീരവുമായുള്ള വിലാപയാത്ര കോഴിക്കോടെത്തി. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങി. കാർവാർ എംഎൽഎ സതീഷ്‌ കൃഷ്‌ണ സെയിൽ, എ കെ എം അഷ്‌റഫ്‌ എംഎൽഎ എന്നിവർ ഒപ്പമുണ്ട്.   മൃതദേഹം എട്ടുമണിയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തും. വീട്ടിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും. മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ്‌ കേരള സർക്കാർ വഹിക്കും. കർണാടക സർക്കാരിന്റെ  സഹായധനമായി അഞ്ച്‌ ലക്ഷം രൂപ  ബന്ധുക്കൾക്ക് കൈമാറും. കാർവാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്ന്‌ മൃതദേഹം വഹിച്ച ആംബുലൻസിനെ കേരളാ അതിർത്തിയായ മഞ്ചേശ്വരം തലപ്പാടിവരെ കർണാടക പൊലീസും അനുഗമിച്ചു. ജൂലൈ 16ന്‌ അങ്കോളക്കടുത്ത്‌ ഷിരൂരിൽ മണ്ണിടിഞ്ഞ്‌ കാണാതായ അർജുന്റെ മൃതദേഹം  72 ദിവസത്തിനുശേഷം ബുധനാഴ്‌ചയാണ്‌ ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയത്‌. ഡിഎൻഎ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കാൻ രണ്ടുദിവസം കാർവാർ ആശുപത്രിയിൽ സൂക്ഷിച്ചു. ഹുബ്ബള്ളി റിജണൽ സയൻസ്‌ ലബോറട്ടറിയിലാണ്‌ ഡിഎൻഎ പരിശോധന നടന്നത്‌.   Read on deshabhimani.com

Related News