ഏഴുജില്ലകളിലായി 
211 അസി. സർജൻമാർ

പ്രതീകാത്മകചിത്രം


തിരുവനന്തപുരം > സംസ്ഥാനത്തെ ഏഴുജില്ലകളിലായി 211 അസിസ്റ്റന്റ്‌ സർജൻമാരെ നിയമിച്ച്‌ ആരോഗ്യവകുപ്പ്‌. ഇടുക്കി, തൃശൂർ, പാലക്കാട്‌, മലപ്പുറം, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലായാണ്‌ നിയമനം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക്‌, താലൂക്ക്‌ ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിങ്ങനെയാണ്‌ അസി. സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്‌തികയിൽ നിയമനം നൽകിയത്‌.  നിയമനം ലഭിച്ച സ്ഥാപനത്തിൽ ഒക്‌ടോബർ നാലിനോ അതിനുമുമ്പോ ജോലിയിൽ പ്രവേശിക്കണമെന്നാണ്‌ ആരോഗ്യവകുപ്പ്‌ ഡയറക്ടറുടെ ഉത്തരവ്‌. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവരോ, കേന്ദ്രസർക്കാർ സർവീസിലുള്ളവരോ, ബോണ്ട്‌ കാലയളവിൽ ജോലി ചെയ്യുന്നവരോ ആയ ഉദ്യോഗാർഥികൾക്ക്‌ സമയം നീട്ടിക്കിട്ടാൻ നിയമപ്രകാരം അപേക്ഷിക്കാനും അവസരമുണ്ട്‌. കുറഞ്ഞത്‌ അഞ്ചുവർഷമെങ്കിലും തസ്‌തികയിൽ സേവനം അനുഷ്‌ഠിക്കണമെന്നും ഉത്തവരവിലുണ്ട്‌. വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച്‌ കാസർകോട്‌, വയനാട്‌ ജില്ലകളിൽ കൃത്യമായ നിയമനം നടക്കുന്നില്ലെന്ന പ്രചാരണത്തിനിടെയാണ്‌ ഇത്രയധികം പേരെ ഒന്നിച്ച്‌ നിയമിക്കാൻ ഉത്തരവായത്‌. പറഞ്ഞ സമയത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാത്ത സാഹചര്യമുണ്ടായാൽ നിയമനം റദ്ദാക്കുകയും എൻജെഡി (നോൺ ജോയിനിങ്‌ ഡ്യൂട്ടി) ആയി പിഎസ്‌സിയിൽ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്യും. Read on deshabhimani.com

Related News