എടിഎം കവർച്ച: ഗ്യാസ്‌ കട്ടറും എടിഎം ട്രേകളും പുഴയിൽനിന്ന്‌ കിട്ടി



തൃശൂർ തൃശൂരിൽ മൂന്നിടത്ത്‌ എടിഎം കവർച്ചയ്‌ക്ക്‌ ഉപയോഗിച്ച ഗ്യാസ്‌ കട്ടറും എടിഎം ട്രേകളും താണിക്കുടം പുഴയിൽനിന്ന്‌ കണ്ടെടുത്തു. പ്രതികളുമായുള്ള തെളിവെടുപ്പിലാണ്‌ രണ്ട്‌ ഗ്യാസ്‌ സിലിണ്ടർ, എടിഎമ്മിൽ പണംനിറയ്‌ക്കുന്ന ഒമ്പതു ട്രേ, ഷൊർണൂർ റോഡ്‌ എടിഎമ്മിലെ വീഡിയോദൃശ്യങ്ങൾ പകർത്തുന്ന ഡിവിആർ എന്നിവ കണ്ടെത്തിയത്‌. അഗ്നിരക്ഷാസേന സ്‌കൂബാ ഡൈവിങ്‌ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. കവർച്ചയിൽ നേരിട്ട്‌ പങ്കാളികളായ മുഹമ്മദ്‌ ഇക്രാം, തെൻസിൽ ഇഫർഫാൻ, ഷൗക്കീൻ, സാബിർ ഖാൻ എന്നിവരെ ഷൊർണൂർ റോഡിലെ എസ്ബിഐ എടിഎമ്മിൽ എത്തിച്ചാണ്‌  തെളിവെടുത്തത്‌. തൃശൂർ എസിപി സലീഷ്‌ എൻ ശങ്കർ, ഈസ്‌റ്റ്‌ എസ്‌എച്ച്‌ഒ എം ജെ ജിജോ എന്നിവർ നേതൃത്വം നൽകി. കൊള്ളയടിക്കപ്പെട്ട മറ്റു രണ്ട്‌ എടിഎമ്മുകളിലും വരുംദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.  കോലഴി എടിഎം കവർച്ചയ്‌ക്കുശേഷം മണ്ണുത്തി ദേശീയപാതയിലൂടെ രക്ഷപ്പെടുന്നതിനിടെ താണിക്കുടം പാലത്തിൽ കാർനിർത്തി പ്രതികൾ ആയുധവും ട്രേകളും പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു.സെപ്‌തംബർ 27ന് പുലർച്ചെയാണ് തൃശൂരിൽ മൂന്നു എടിഎം തകർത്ത്‌ 69.41 ലക്ഷം രൂപ അപഹരിച്ചത്‌. നാമക്കലിൽ തമിഴ്‌നാട്‌ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു പ്രതി  കൊല്ലപ്പെട്ടിരുന്നു. Read on deshabhimani.com

Related News