സമഗ്ര ആരോഗ്യപരിപാലനം സര്‍ക്കാര്‍നയം: മുഖ്യമന്ത്രി



കൊച്ചി സമഗ്രമായ ആരോഗ്യപരിപാലനമാണ് സർക്കാർനയമെന്നും അതിന്‌ അന്തരീക്ഷം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്‌ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ അങ്കമാലി അഡ്-ലക്സ് അന്താരാഷ്ട്ര കൺവൻഷൻ സെന്ററിൽ സിഐഐ സംഘടിപ്പിച്ച ആറാമത് ആഗോള ആയുർവേദ ഉച്ചകോടിയും കേരള ഹെൽത്ത്  ടൂറിസവും എക്സ്പോയും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പരമ്പരാഗത ആയുർവേദ സമ്പ്രദായത്തെ അത്യാധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിക്കുന്നതാണ് കേരളത്തിന്റെ ശക്തി. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ റിസർച്ചും ഇടുക്കി ജില്ലയിലെ പുതിയ ആയുർവേദ മെഡിക്കൽ കോളേജും ഉൾപ്പെടെ സംസ്ഥാനത്ത് ആയുർവേദചികിത്സയ്ക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ മൂന്നുവർഷത്തിനിടെ സർക്കാർ 1000 കോടി രൂപ നിക്ഷേപിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജ്, ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കോടെച്ച, മാലിദ്വീപ് ആരോഗ്യ സഹമന്ത്രി അഹമ്മദ് ഗാസിം, ഉച്ചകോടി ചെയർമാൻ ഡോ. എസ് സജികുമാർ, സിഐഐ കേരള ചെയർമാൻ വിനോദ് മഞ്ഞില, കേരള മേധാവി ജയ്‌കൃഷ്ണൻ, ദേശീയ കോ ചെയർമാൻ രാജീവ് വാസുദേവൻ,  ദക്ഷിണമേഖലാ ചെയർപേഴ്സൺ ഡോ. ആർ നന്ദിനി, കേരള ആയുർവേദ പാനൽ കൺവീനർ ഡോ. പി എം വാരിയർ, കെഇഎഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ ഇ കോട്ടിക്കോളൻ, കേരള ഹെൽത്ത് കെയർ പാനൽ കോ കൺവീനർ ഡോ. പി വി ലൂയിസ്, ആയുർവേദ പാനൽ കോ കൺവീനർ ഡോ. യദു നാരായണൻ മൂസ്സ് എന്നിവർ സംസാരിച്ചു. സംസ്ഥാന ആരോഗ്യമേഖലയെക്കുറിച്ചുള്ള സിഐഐ–- കെപിഎംജി റിപ്പോർട്ടും ഡോ. എം എസ് വല്യത്താന്റെ സ്മരണികയായി ഔഷധം മാസികയുടെ പ്രത്യേക പതിപ്പും ചടങ്ങിൽ പ്രകാശിപ്പിച്ചു. ഉച്ചകോടിയും എക്സ്പോയും വെള്ളിയാഴ്ച സമാപിക്കും. Read on deshabhimani.com

Related News