കെഎസ്ആർടിസി ബസിൽ മദ്യക്കടത്ത്; ബിഎംഎസ് നേതാവിനെതിരെ നടപടി



പൊൻകുന്നം > കെഎസ്ആർടിസിയുടെ മണക്കടവ് സർവീസിൽ വിദേശമദ്യം കടത്തിയ സംഭവത്തിൽ ബിഎംഎസ് നേതാവ് ഉൾപ്പെടെ പൊൻകുന്നം ഡിപ്പോയിലെ രണ്ടുജീവനക്കാർക്കെതിരെ നടപടി. ഡ്രൈവർ വി ജി രഘുനാഥനെ സസ്‌പെൻഡ് ചെയ്യുകയും ബദലി (താൽക്കാലികം)വിഭാഗം കണ്ടക്ടറായ കാഞ്ഞിരപ്പള്ളി സ്വദേശി ഫൈസലിനെ പിരിച്ചുവിടുകയും ചെയ്തു. 10ന് കെഎസ്ആർടിസി വിജിലൻസ് സ്‌ക്വാഡ് കോഴിക്കോട് ബസ് സ്റ്റാൻഡിൽവച്ച് നടത്തിയ പരിശോധനയിലാണ് 750 മില്ലിലിറ്റർ വീതമുള്ള അഞ്ച്‌ കുപ്പി വിദേശമദ്യം കണ്ടക്ടറുടെ സീറ്റിനടിയിലെ ബോക്‌സിൽനിന്ന്‌ കണ്ടെടുത്തത്. ഇവ എക്‌സൈസിന്‌ കൈമാറി. ഡ്രൈവർ വി ജി രഘുനാഥൻ ബിഎംഎസിന്റെ  നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് സംഘിന്റെ സജീവ പ്രവർത്തകനാണ്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ എ ഷാജിയാണ് നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്. പൊൻകുന്നം ഡിപ്പോയുടെ ബസിൽ മുമ്പും മദ്യം കടത്തിയിട്ടുണ്ട്. അന്നും ബിഎംഎസുകാരായ ജീവനക്കാർക്കെതിരെയായിരുന്നു നടപടിയുണ്ടായത്. മണക്കടവ് ബസിൽ പതിവായി മദ്യക്കടത്തുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. Read on deshabhimani.com

Related News