പാലക്കാട്‌ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: 47 പേർക്ക് പരിക്ക്



ചിറ്റൂർ> പാലക്കാട്‌ നല്ലേപ്പിള്ളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 47 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ നല്ലേപ്പിള്ളിക്ക് സമീപം അണ്ണാൻ തോടാണ്‌ അപകടം ഉണ്ടായത്. ചിറ്റൂർ ഭാഗത്തുനിന്ന് കൊഴിഞ്ഞാമ്പാറയിലേക്ക് പോവുകയായിരുന്ന നീലകണ്ഠൻ എന്ന സ്വകാര്യ ബസും കൊഴിഞ്ഞാമ്പാറയിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന സുമംഗലി എന്ന ബസുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ചു. ഇരു വാഹനത്തിന്റെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർമാരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. 40 ദിവസം പ്രായമുള്ള ഒരു കുട്ടി ഉൾപ്പെടെയുള്ളവർക്ക്‌ പരിക്കേറ്റിട്ടുണ്ട്. വാരിയെല്ലിന് പരിക്കേറ്റ കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ ശോഭന കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും കൊഴിഞ്ഞാമ്പാറ അത്താണിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ വരെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. കൂട്ടിയിടിയിൽ വളരെ ഗുരുതരമായി പരിക്കേറ്റ ഇരു ബസുകളിലെയും ഡ്രൈവർമാരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. Read on deshabhimani.com

Related News