കൂത്താട്ടുകുളത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം മൂന്നായി

തങ്കച്ചൻ, എസ്തേർ, തങ്കമ്മ


കൂത്താട്ടുകുളം > എംസി റോഡിൽ കൂത്താട്ടുകുളം പുതുവേലി പാലത്തിനു സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് കോട്ടയം കാരിത്താസിൽ ചികിത്സയിലായിരുന്ന തങ്കമ്മ (65) തിങ്കൾ രാവിലെ മരിച്ചു. ഞായർ വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടുപേർ ഇന്നലെ തന്നെ മരിച്ചിരുന്നു. ആലപ്പുഴ പുളിംങ്കുന്ന്  കായൽപ്പുറം കോയിപ്പള്ളി വീട്ടിൽ തങ്കച്ചൻ (70) മകന്റെ മകൾ എസ്തേർ (രണ്ടര വയസ്) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. തങ്കച്ചന്റെ ഭാര്യയാണ് തങ്കമ്മ. ഇവരുടെ മകൻ എബി ജോസഫ് (39) വാരിയെല്ല് തകർന്ന് ഗുരുതര പരുക്കോടെ ചികിത്സയിലാണ്. എബിയുടെ ഭാര്യ നിമ്മി (ട്രീസ 26) വെന്റിലേറ്ററിലാണ്. എബിയുടെയും നിമ്മിയുടെയും മകളാണ് എസ്തേർ.  കോട്ടയം ഭാഗത്തു നിന്നു വരികയായിരുന്ന മിനി ടൂറിസ്റ്റ് ബസിലേക്ക്, കൂത്താട്ടുകുളം ഭാഗത്തു നിന്നു വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാരും കൂത്താട്ടുകുളം ഫയർഫോഴ്സും  പൊലീസും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്ത് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തങ്കച്ച​ന്റെ മകൾ സെബിയുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിന് പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. മൃതദേഹങ്ങൾ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട് Read on deshabhimani.com

Related News