ആയുസ്സിന്റെ പാലം ; മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിലെ വനിതാ എൻജിനീയർ



കൽപ്പറ്റ   മുന്നൂറിലേറെ ജീവനെടുത്ത മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ രണ്ടുദിവസമായി മുഴങ്ങുന്ന പേരാണ്‌ മേജർ സീതാ അശോക്‌ ഷെൽക്കെ. പ്രളയം തകർത്ത പാലം പുനർനിർമിക്കാൻ നേതൃത്വം നൽകിയ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിലെ (എംഇജി) വനിതാ എൻജിനീയർ. ജീവന്റെ തുടിപ്പുതേടിയുള്ള പ്രവർത്തനത്തിന്‌ ബെയ്‌ലി പാലം  വലിയ കരുത്താണ്‌ നൽകിയത്‌; അതിജീവനത്തിന്റെ പുതിയ മാതൃകയും.  ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം രക്ഷാദൗത്യത്തിൽ നിർണായകമായിരുന്നു. വഴിമാറിയൊഴുകിയ പുഴ കടക്കാതെ അക്കരെയെത്താനാകില്ല എന്നു വന്നപ്പോൾ പാലം അനിവാര്യമായി. പ്രതിരോധ സുരക്ഷാസേന (ഡിഎസ്‌സി) യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സ്വദേശിനിയായ സീതാ ഷെൽകെ 2012-ലാണ്‌ സൈന്യത്തിൽ ചേർന്നത്‌. ചെന്നൈയിലായിരുന്നു പരിശീലനം. അഹമ്മദ് നഗറിലെ പ്രവാര റൂറൽ എൻജിനീയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയശേഷം സൈനികസേവനം തെരഞ്ഞെടുത്തു.  പ്രതിസന്ധികളെ മറികടന്നാണ്‌ സൈന്യം പാലം നിർമിച്ചത്‌. സർക്കാരും തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും നിർമാണത്തിന്‌ മികച്ച സഹകരണം നൽകിയതായി മേജർ സീതാ ഷെൽക്കെ പറഞ്ഞു. Read on deshabhimani.com

Related News