മാലിന്യമുക്ത കേരളത്തിലേക്ക്‌ അതിവേഗം ; പാഴ്‌വസ്‌തുശേഖരണത്തിൽ മുന്നേറ്റവുമായി കേരളം



തിരുവനന്തപുരം പാഴ്‌വസ്‌തുശേഖരണത്തിൽ കൂടുതൽ മുന്നേറ്റവുമായി കേരളം. ക്ലീൻകേരള കമ്പനിയുടെ നേതൃത്വത്തിലുള്ള മാലിന്യശേഖരണം പ്രതിമാസം ശരാശി 5,000 ടണ്ണായി വർധിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 3,500 ടണ്ണായിരുന്നു. ജൂലൈയിൽ 56,66,056 കിലോഗ്രാം മാലിന്യമാണ്‌ ശേഖരിച്ചത്‌. ജൂണിൽ 60,06,465 കിലോയും മെയിൽ  50,42,645 കിലോ മാലിന്യവും ‘ക്ലീൻകേരള’ ശേഖരിച്ചു. 2023 ഏപ്രിൽ മുതൽ 2024 ജൂലൈ വരെയുള്ള കണക്കനുസരിച്ച്‌ 67,656 ടൺ പാഴ്‌വസ്‌തുക്കളാണ്‌ നീക്കിയത്‌. സംസ്ഥാന സർക്കാർ നടപടികൾ കർശനമാക്കിയതോടെ ഹരിതകർമസേനയ്‌ക്ക്‌ മാലിന്യം കൈമാറുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായി. മാലിന്യം തള്ളുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ജാമ്യമില്ലാവകുപ്പ്‌ പ്രകാരം കേസെടുക്കുന്നതടക്കം പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി എം ബി രാജേഷ്‌ വ്യക്തമാക്കിയിരുന്നു.  720 തദ്ദേശസ്ഥാപനങ്ങളിൽനിന്നാണ്‌ ‘ക്ലീൻകേരള’ മാലിന്യം ശേഖരിക്കുന്നത്‌. ഹരിതകർമസേന ശേഖരിക്കുന്ന പുനരുപയോഗിക്കാൻ കഴിയുന്ന അജൈവ വസ്‌തുക്കൾ കമ്പനി മികച്ചവില നൽകി വാങ്ങുകയും തുക ഹരിതകർമസേനയുടെ കൺസോർഷ്യം വഴി അക്കൗണ്ടിലേക്ക്‌ നൽകുകയും ചെയ്യും. ഇതുവരെ 23.53 കോടി രൂപയാണ്‌ ഹരിതകർമസേനകൾക്ക്‌ ആകെ നൽകിയത്‌. പ്ലാസ്റ്റിക്‌ മാലിന്യ സംസ്‌കരണത്തിനായി സർക്കാർ മേഖലയിൽ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാന്റ്‌ ഉടൻ പ്രവർത്തനം ആരംഭിക്കും. ഗ്രീൻപാർക്ക്‌ എന്ന ആശയത്തിൽ പത്തനംതിട്ട കുന്നന്താനത്താണ്‌ റീസൈക്ലിങ്‌ പ്ലാന്റ്‌ പ്രവർത്തനം തുടങ്ങുന്നത്‌. കാസർകോട്‌, മലപ്പുറം ജില്ലകളിലും റീസൈക്ലിങ്‌ പ്ലാന്റുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന്‌ ‘ക്ലീൻകേരള’ എംഡി ജി കെ സുരേഷ്‌കുമാർ പറഞ്ഞു.   Read on deshabhimani.com

Related News