കോൺഗ്രസ്– ബിജെപി ഡീൽ: പറയുന്നത് ഉള്ളുകള്ളികൾ വ്യക്തമായി അറിയാവുന്നവർതന്നെ- മുഖ്യമന്ത്രി



തലശേരി> കോൺഗ്രസിന്റെ  ഉള്ളുകള്ളികൾ വ്യക്തമായി അറിയാവുന്നവർതന്നെയാണ് ബിജെപിയുമായുണ്ടാക്കിയ ഡീലിനെക്കുറിച്ച് പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്ങനെയാണ് ഡീൽ ഉറപ്പിച്ചതെന്നും പുറത്തുവന്നു. ഞങ്ങളിത് നേരത്തേ  പറഞ്ഞ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തലശേരിയിൽ സി എച്ച് കണാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാർ ആർഎസ്എസ്സിന് വിട്ടുവീഴ്ച ചെയ്യുന്നുവെന്നാണ്  ഇവരുടെ പ്രചാരണം. എല്ലാ ഇടതുപക്ഷവിരുദ്ധമാധ്യമങ്ങളെയും ഒന്നിച്ചണിനിരത്തിയാണ് പുറപ്പെട്ടിട്ടുള്ളത്. എന്നാൽ  വർഗീയതക്കെതിരായ ഇടതുപക്ഷത്തിന്റെ നിലപാട് അന്നും ഇന്നും ഒന്നുതന്നെയാണ്. ഭൂരിപക്ഷ–- ന്യൂനപക്ഷ വർഗീയതകൾ പരസ്പരപൂരകങ്ങളാണ്. രണ്ടും പരസ്പരം പ്രോത്സാഹനമാകുന്നു. ഇവിടെ ആർഎസ്എസ്സിനെപ്പോലെ ഇടതുപക്ഷ സർക്കാരിനെ എതിർക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും. ഗോൾവാൾക്കറുടെ ഫോട്ടോയിൽ മാലയിട്ട് തൊഴുതുനിൽക്കുന്ന കോൺഗ്രസ് നേതാവ് എന്തു സന്ദേശമാണ് നൽകുന്നത്. മാർക്സിസ്റ്റുകാർ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ആർഎസ്എസ് ശാഖക്ക് കാവലിനായി എന്റെ ആളുകളെ വിട്ടുവെന്ന് പറഞ്ഞ കോൺഗ്രസ് പ്രസിഡന്റുള്ള നാടാണിത്. വർഗീയതയെ മതനിരപേക്ഷതകൊണ്ടേ എതിർക്കാനാവൂ. എൽഡിഎഫ് ആ ശരിയായ നിലപാട് എടുക്കുന്നതുകൊണ്ടാണ് എല്ലാ വർഗീയ ശക്തികളും ഞങ്ങൾക്കെതിരെ തിരിയുന്നത്. ജനങ്ങൾ ഇത് കൃത്യമായി മനസിലാക്കുന്നുണ്ട്. അതുകൊണ്ടാണ് അവർ എൽഡിഎഫിനൊപ്പം നിൽക്കുന്നത്. പല മോഹങ്ങളുമായാണ് ചിലരുടെ നടപ്പ്. എല്ലാവരെയും യോജിപ്പിച്ച് ഞങ്ങളെ തകർക്കാൻ കഴിയുമെന്നാണ് ചിലരുടെ വിചാരം. ഈ ഭീഷണിയൊന്നും പുത്തരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News