സംഘപരിവാറിനെയും ജമാഅത്തെയും തകർത്ത് ഉജ്ജ്വല വിജയം; തരിഗാമിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി



തിരുവനന്തപുരം> ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള വർഗീയ ശക്തികൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടും തരി​ഗാമിയെ പരാജയപ്പെടുത്താനായില്ല.  നിയമസഭയ്ക്കകത്തും പുറത്തും കൂടുതൽ കരുത്തുള്ള ജനകീയ ശബ്ദമാവാൻ തരിഗാമിക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പ് ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് അഭിവാദ്യങ്ങൾ. 1996 മുതൽ കുൽഗാം മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സ. തരിഗാമിക്കെതിരെ ഇത്തവണ കൊണ്ടുപിടിച്ച പ്രചരണമാണ് നടന്നത്. അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത് തടയാനായി സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള വർഗീയ ശക്തികൾ ഒന്നിച്ചു പ്രവർത്തിച്ചു. എല്ലാ വെല്ലുവിളികളെയും മറികടന്നുകൊണ്ട് സ. തരിഗാമി നേടിയ വിജയം ഏറെ തിളക്കമാർന്നതാണ്. ജമ്മു കശ്മീരിലെ ജനത നേരിടുന്ന പ്രശ്നങ്ങളെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനും അവക്കെതിരെ സമരപോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും സ. തരിഗാമി നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും കൂടുതൽ കരുത്തുള്ള ജനകീയ ശബ്ദമാവാൻ സ. തരിഗാമിക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു. അഭിവാദ്യങ്ങൾ. Read on deshabhimani.com

Related News