തൃശൂർ പൂരം; ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം > തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ  ത്രിതല അന്വേഷണം നടത്താൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസമാധാനച്ചുമതലതയുള്ള എഡിജിപിക്ക് വീഴ്ചയുണ്ടെന്ന് ഡിജിപി റിപ്പോര്‍ട്ട് ചെയ്തു. ഇതു വിശദമായി അന്വേഷിക്കാന്‍ പൊലീസ് മേധാവിയെ നിയോഗിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ കുറ്റകൃത്യങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തി. പൂരം ചുമത ഉണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരിൽ ആരുടെയെങ്കിലും ഭാ​ഗത്ത് വീഴ്ച ഉണ്ടായോ എന്ന് ഇന്റലിജൻസ് മേധാവി  മനോജ് എബ്രഹാം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനതായ സാംസ്‌കാരിക അടയാളാമാണ് പൂരം. അന്താരാഷ്ട്ര സാംസ്‌കാരിക പൈതൃത ഉത്സവം കൂടിയാണ്. എക്‌സിബിഷന്‍ തറവാടകയുമായി ബന്ധപ്പെട്ടും ആനകളുമായി  ബന്ധപ്പെട്ടും ഉയർന്നു വന്ന പ്രശ്നങ്ങളിൽ സർക്കാർ ഇടപ്പെട്ട് നല്ലരീതിയിൽ പരിഹരിക്കെപ്പട്ടു. ദേവസ്വങ്ങള്‍ എല്ലാം സംതൃപ്തി രേഖപ്പെടുത്തി. നാടിന്റെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ പൂരം കുറ്റമറ്റ രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഘട്ടത്തിലായിരുന്നു പൂരം. വലിയ രീതിയില്‍ ജനങ്ങള്‍ പൂരത്തിനെത്തി. പൂരത്തിന്റെ അവസാനഘട്ടത്തിലാണ് ചില വിഷയങ്ങള്‍ ഉണ്ടാകുന്നത്. അതുമായി ബന്ധപ്പെട്ട് പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായത് സർക്കാർ ഗൗരവമായി കണ്ടാണ് അന്വേഷണം സമഗ്രമായി നടത്താൻ തീരുമാനിച്ചത്. അതിനായി ക്രമസമാധനച്ചുമതലയുള്ള എഡിജിപിയുടെ റിപ്പോര്‍ട്ട് 24ന് ലഭിച്ചു. എന്നാല്‍, സമഗ്രമായ അന്വേഷണറിപ്പോര്‍ട്ടായി കണക്കാക്കാന്‍ സാധിക്കില്ല. പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ പൂരവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്‍നിര്‍ത്തി അരങ്ങേറിയ ആസൂത്രിതമായ നീക്കം നടന്നു തുടങ്ങിയ അനേകം കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അവയെല്ലാം ഉള്‍പ്പെടെ നടന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് ഭാവിയില്‍ പൂരം നന്നായി നടത്താനുള്ള സംവിധാനം ഒരുക്കേണ്ടത് അനിവാര്യമാണ്. സാമൂഹിക അന്തരീക്ഷം തകര്‍ക്കാനുള്ള കുത്സിതശ്രമം അനുവദിക്കില്ല. ആഘോഷം, ഉത്സവം എന്ന രീതിയില്‍ ചുരുക്കിക്കാണേണ്ട കാര്യമല്ല. കേരളസമൂഹത്തെ ആകെ ബാധിക്കുന്നകാര്യമാണ്. പൂരവുമായി ബന്ധപ്പെട്ട് എല്ലാ കുറ്റകൃത്യങ്ങളും ഗൗരവമായി അന്വേഷിക്കണമെന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News