അൻവർ വലതുപക്ഷത്തിന്റെ കോടാലിക്കൈ: എം വി ഗോവിന്ദൻ



കണ്ണൂർ> പി വി അൻവറിന്‌ പിന്നിൽ കോൺഗ്രസ്‌, ലീഗ്‌, എസ്‌ഡിപിഐ, ജമാ അത്തെ ഇസ്ലാമി കൂട്ടുമുന്നണിയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. വലതുപക്ഷ മാധ്യമങ്ങളുടെയും പ്രതിപക്ഷ പാർടികളുടെയും കോടാലിക്കൈ ആയി സിപിഐ എമ്മിനെയും മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാറിനെയും കടന്നാക്രമിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇത്തരം കടന്നാക്രമണങ്ങളെ ചെറുത്തുതോൽപിക്കാനുള്ള കരുത്ത്‌ സിപിഐ എമ്മിനുണ്ട്‌. ഇങ്ങനെ ആരൊക്കെ കൊമ്പുകുലുക്കിയാലും സിപിഐ എമ്മിനെ തകർക്കാമെന്ന വ്യാമോഹം വേണ്ട. പാർടിയെ സ്‌നേഹിക്കുന്ന സാധാരണക്കാരായ പതിനായിരക്കണക്കിന്‌ ജനങ്ങളും പ്രവർത്തകരുമാണ്‌ ഈ കരുത്ത്‌. മുൻകാലങ്ങളിൽ ഇത്തരം കടന്നാക്രമണങ്ങളെ പ്രതിരോധിച്ച അനുഭവം നമുക്ക്‌ മുന്നിലുണ്ടെന്നും കണ്ണൂർ പയ്യാമ്പലത്ത്‌ കോടിയേരി ബാലകൃഷ്‌ണൻ അനുസ്‌മരണം ഉദ്‌ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരിയായ രീതിയിൽ ആര്‌ ആക്ഷേപം ഉന്നയിച്ചാലും ഫലപ്രദമായി പരിശോധിക്കുന്ന സമീപനമാണ്‌ സർക്കാറിനും സിപിഐ എമ്മിനും. അൻവർ ഉന്നയിച്ച ആരോപണങ്ങളും സംസ്ഥാന പൊലീസ്‌ മേധാവിയുടെ നേരിട്ടുള്ള ചുമതലയിലാണ്‌ അന്വേഷിക്കുന്നത്‌. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകാനാണ്‌ നിർദ്ദേശിച്ചിട്ടുള്ളത്‌. റിപ്പോർട്ട്‌ കിട്ടിയാലുടൻ എഡിജിപി ഉൾപ്പെടെയുള്ളവരിൽ ആര്‌ കുറ്റക്കാരാണെന്ന്‌ കണ്ടാലും നടപടി ഉണ്ടാകും. ഇതിനൊന്നും കാത്ത്‌ നിൽക്കാതെയാണ്‌ അൻവർ രംഗത്തിറങ്ങിയത്‌. ഇടതുമല്ല വലതുമല്ല എന്ന്‌ വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഇടതുബന്ധം വിഛേദിക്കുന്നുവെന്ന്‌ പറഞ്ഞു. തുടർന്ന്‌ നിലമ്പൂരിൽ പൊതുയോഗം നടത്തിയത്‌ എസ്‌ഡിപിഐ– ജമാ അത്തെ പിന്തുണയോടെയാണ്‌. അവർക്കൊപ്പം കോൺഗ്രസും മുസ്ലീംലീഗും ചേർന്നു. രണ്ടായിരത്തോളം പേർ പങ്കെടുത്തുവെന്ന്‌ പറയുന്ന പൊതുയോഗത്തിൽ 30 പേർ പോലും സിപിഐ എമ്മുമായി ബന്ധമുള്ളവരില്ല. അഞ്ചു വർഷം മുമ്പ്‌ പാർടിയിൽ നിന്നും പുറത്തായ ഒരാളും പാർടിയുമായി ബന്ധമില്ലാത്ത ഒരു മുൻ ഡിവൈഎഫ്‌ഐക്കാരനുമാണ്‌ ആകെ ഉണ്ടായത്‌. ഞായർ കോഴിക്കോട്‌ നടന്ന പരിപാടിയിലാകട്ടെ 300 പേർ തികച്ചുമുണ്ടായില്ല. ഇതോടെ, തൊണ്ട വേദനയാണെന്നും രണ്ട്‌ ദിവസത്തെ പൊതുപരിപാടി റദ്ദാക്കുകയായെന്നും പറയുന്നു. ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കാനുള്ള ബോധപൂർവമായ നീക്കമാണ്‌ സംസ്ഥാനത്ത്‌ നടക്കുന്നത്‌. ഇതിൽ ഭൂരിപക്ഷ വർഗീയതയോടൊപ്പം ന്യൂനപക്ഷ വർഗീയതയും ഉണ്ട്‌. രണ്ട്‌ വർഗീയതകളെയും ചെറുത്ത്‌ തോൽപിച്ച്‌ മതനിരപേക്ഷ ഉയർത്തിപ്പിടിക്കാൻ പൊതുസമൂഹം കൃത്യമായ ജാഗ്രത കാട്ടണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News