തൊഴിൽവിസ തട്ടിപ്പ്‌ ; കോൺഗ്രസ്‌ നേതാവടക്കം 
5 പേർക്കെതിരെ കേസ്‌



കൊല്ലം വിദേശത്ത്‌ തൊഴിൽവാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കോൺഗ്രസ്‌ നേതാവടക്കം അഞ്ചുപേർക്കെതിരെ പൊലീസ്‌ കേസെടുത്തു. കൊല്ലം വെണ്ടർമുക്കിലെ കാലിബ്രീ കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ പാർട്‌ണർമാരായ പള്ളിമുക്ക്‌ പുത്തൻപുരയിൽ ആസാദ്‌ അഷ്‌റഫ്‌, ഇരവിപുരം തോപ്പിൽമുക്ക്‌ ഷീബാ മൻസിലിൽ ഷമീം ജാഫർ, ഇരവിപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി എക്‌സിക്യൂട്ടീവ്‌ അംഗവും മുൻ വൈസ്‌ പ്രസിഡന്റുമായ എ കെ അഷ്‌റഫ്‌, പഴയാറ്റിൻകുഴി സ്വദേശികളായ നിയാസ്‌, ബഹദ്‌ നിസാം എന്നിവർക്കെതിരെയാണ്‌ കുണ്ടറ പൊലീസ്‌ കേസെടുത്തത്‌. കുണ്ടറ മാമൂട്‌ കടയിൽപുത്തൻവീട്ടിൽ അബ്‌ദുൾബാസിദിന്റെ പരാതിയിലാണ്‌ കേസ്‌. സമാന തട്ടിപ്പിന്‌ പ്രതികൾക്കെതിരെ ഇരവിപുരം സ്‌റ്റേഷനിൽ ആറ്‌ കേസുണ്ട്‌. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയാണ്‌ കാലിബ്രീ കൺസൾട്ടൻസിയുടെ പ്രചാരകനായി പരസ്യത്തിലുള്ളത്‌. വിദേശരാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിന്‌ വിശ്വാസയോഗ്യമായി കാലിബ്രീ കൺസൾട്ടൻസിയെ സമീപിക്കാമെന്ന്‌ എംപി പരസ്യത്തിൽ പറയുന്നു. ഓസ്‌ട്രേലിയ, പോളണ്ട്‌, യുകെ എന്നീ രാജ്യങ്ങളിലേക്ക്‌ കുറഞ്ഞ നിരക്കിൽ വിസയെന്ന ഇൻസ്റ്റഗ്രാം പരസ്യം കണ്ടാണ്‌ ബാസിദ്‌ കാലിബ്രീയെ സമീപിച്ചത്‌. യുകെയിലേക്ക്‌ തൊഴിൽവിസയ്‌ക്ക്‌ 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. ആദ്യതവണയായി നാലുലക്ഷം നൽകി. ഏറെ ദിവസം കഴിയുംമുമ്പ്‌ സ്ഥാപനം പൂട്ടി. ഉടമകളിൽ രണ്ടുപേർ വിദേശത്തേക്ക്‌ കടന്നതായാണ്‌ സൂചന. തിരുവനന്തപുരം, കാസർകോട്‌ ജില്ലക്കാരും പരാതി നൽകിയിട്ടുണ്ട്‌. പണം നഷ്‌ടപ്പെട്ടതിനൊപ്പം വിദേശത്ത്‌ പോകാനുള്ള പലരേഖകളും ഇവർ റിക്രൂട്ട്‌മെന്റ്‌ ഏജൻസിക്ക്‌ കൈമാറിയിട്ടുണ്ട്‌. തട്ടിപ്പിനിരയായ 20 പേർ അടുത്തിടെ എ കെ അഷ്‌റഫിന്റെ വീടിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.   Read on deshabhimani.com

Related News