വിൻസെന്റ്‌ മുതൽ എൽദോസ്‌ വരെ ; കോൺഗ്രസേ... ലേശം ഉളുപ്പ്‍



തിരുവനന്തപുരം സിനിമാ മേഖലയിൽ സ്‌ത്രീകൾക്കുനേരെയുള്ള ചൂഷണങ്ങളുടെ പേരിൽ സർക്കാരിനെ വിമർശിക്കുന്ന കോൺഗ്രസിന്റേത്‌ ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന നേതാക്കളെ സംരക്ഷിച്ച ചരിത്രം. പീഡനക്കേസിൽ ഒളിവിൽപോയ എംഎൽഎയാണ്‌ എൽദോസ് കുന്നപ്പിള്ളി. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ജയിലിൽകിടന്ന ചരിത്രമാണ്‌ എം വിൻസെന്റ്‌ എംഎൽഎയ്‌ക്കുള്ളത്‌. എംപിമാരായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്‌, ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ്‌ തുടങ്ങിയവർ സോളാർകേസിൽ പീഡനാരോപണങ്ങൾ നേരിട്ടവരാണ്‌.   പീഡനപരാതികളുമായി ഇരകളായ സ്‌ത്രീകൾ മുന്നോട്ടുവന്നിട്ടും ഒരുഘട്ടത്തിലും ഒരുതരത്തിലുള്ള നടപടിക്കും കെപിസിസി ശ്രമിച്ചിട്ടില്ല. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിൽപ്പോയപ്പോൾ എവിടെയെന്ന്‌ തങ്ങൾക്ക്‌ അറിയില്ലെന്ന്‌ വാർത്താസമ്മേളനം നടത്തി പറഞ്ഞവരാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും. എം വിൻസെന്റ്‌ എംഎൽഎയുടെ കേസിൽ വീട്ടമ്മ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതും ഇതിനുപിന്നാലെ ഭീഷണിപ്പെടുത്തൽ പുറത്തുവന്നതുമൊക്കെ വിവാദമായിരുന്നുവെങ്കിലും എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കോൺഗ്രസ്‌ നേതൃത്വത്തിന്റേത്‌. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ, കൊലപാതകശ്രമ കേസുമുണ്ട്‌. ഒന്നിലേറെ തവണ ബലത്സംഗം ചെയ്‌തെന്നും പരാതിപ്പെടുമെന്നായപ്പോൾ കോവളത്തുവച്ച്‌ കൊല്ലാൻ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങൾചുമത്തി എംഎൽഎയ്‌ക്കെതിരെ പൊലീസ്‌ കുറ്റപത്രം  വരെ സമർപ്പിച്ചിട്ടും കോൺഗ്രസ്‌ നടപടിയെടുത്തില്ല. എംഎൽഎയായി ഇയാൾ തുടരുകയാണ്‌. ഗുരുതര ആരോപണമുണ്ടായിട്ടും സ്ഥാനമൊഴിയാൻ ഈ നേതാക്കൾ തയ്യാറായിട്ടില്ലെന്നതും കോൺഗ്രസിന്റെ കപടമുഖം വെളിവാക്കുന്നു. Read on deshabhimani.com

Related News