ജീവനക്കാർക്ക്‌ ഒരു ഗഡു 
ഡിഎ അനുവദിച്ചു , പെൻഷൻകാർക്കുള്ള ഡിആറും അനുവദിച്ചു



തിരുവനന്തപുരം സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ആനുകൂല്യം ലഭിക്കും. അടുത്ത മാസം മുതൽ ഇത്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതുവഴി വാർഷിക ചെലവിൽ 2000 കോടിയുടെ വർധനയുണ്ടാകും. ഒരു ഗഡു ഡിഎ, ഡിആർ ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ  അനുവദിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കോവിഡ്‌ കാലത്തുപോലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തിൽ നടപ്പാക്കി. ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യം 2021–--22 സാമ്പത്തിക വർഷം നൽകി. തുടർന്ന്‌ കേന്ദ്ര സർക്കാരിന്റെ പ്രതികൂല സമീപനത്തിലുണ്ടായ പണഞെരുക്കം ചില ആനുകൂല്യങ്ങളുടെ വിതരണത്തിൽ കാലതാമസത്തിനിടയാക്കി. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യം  ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രി വ്യക്തമാക്കി. സർക്കാർ തീരുമാനം മാതൃകാപരം: 
എൻജിഒ യൂണിയൻ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്തയും പെൻഷൻകാർക്ക് ക്ഷമാശ്വാസവും അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം മാതൃകാപരമെന്ന് എൻജിഒ യൂണിയൻ. സംസ്ഥാനത്തെ ശമ്പള വിതരണംപോലും തടസ്സപ്പെടുത്താനുള്ള ഗൂഢനീക്കങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതിനിടയിൽ ഈ വർഷം ഏപ്രിലിൽ ഒരു ഗഡു ക്ഷാമബത്ത സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. കേരളത്തോടുള്ള രാഷ്ട്രീയവൈരം നിമിത്തം കേന്ദ്രസർക്കാർ സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും ഒരു ഗഡു കൂടി ക്ഷാമബത്ത അനുവദിക്കാനുള്ള തീരുമാനം ജീവനക്കാരോടും അധ്യാപകരോടുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണെന്ന്‌ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത് കുമാർ പ്രസ്‌താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News