ഭരണഘടനയുടെ ആമുഖം ഒന്നാം പേജില്‍; റിപ്പബ്ലിക്ക് ദിനത്തിലെ ദേശാഭിമാനിയുടെ വ്യത്യസ്ത സമീപനത്തിന് മികച്ച പ്രതികരണം



കൊച്ചി > ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത വിധം ഇന്ത്യന്‍ ഭരണഘടന വെല്ലുവിളി നേരിടുമ്പോള്‍, റിപ്പബ്ലിക്ക് ദിനത്തില്‍ ഭരണഘടനയുടെ ആമുഖം തന്നെ ആദ്യ പേജാക്കിയ ദേശാഭിമാനി ദിനപത്രത്തിന് മികച്ച പ്രതികരണം. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ദേശാഭിമാനി സ്വീകരിച്ച വ്യത്യസ്ത സമീപനത്തെ പ്രശംസിച്ചുകൊണ്ട് തങ്ങളുടെ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. മുഖപ്രസംഗത്തിലും തൊട്ടടുത്ത പേജിലും ഭരണഘടനയുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ റിപ്പോര്‍ട്ടുകളും ദേശാഭിമാനിയില്‍ ഇന്ന് വാര്‍ത്തയായി 'നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര-സോഷ്യലിസ്റ്റ്-മതനിരപേക്ഷ-ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, മതനിഷ്ഠ, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയില്‍വച്ച് ഇന്ന്, 1949 നവംബര്‍ ഈ ഇരുപത്തിയാറാം തീയതി ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.' -ഭരണഘടനയുടെ ഈ ആമുഖമാണ് ദേശാഭിമാനി ആദ്യപേജായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഇന്ത്യന്‍ ഭരണഘടനയേയും അത് കര്‍ശനമായി നടപ്പാക്കേണ്ട സുപ്രീംകോടതിയേയും തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം വലിയ തോതില്‍ തുടരുന്നതിനിടെ ഉണ്ടായ  റിപ്പബ്ലിക്ക് ദിനത്തില്‍ ഭരണഘടനയുടെ സത്ത എന്തെന്ന് വീണ്ടും ഓര്‍മിപ്പിക്കുക കൂടിയായിരുന്നു ദേശാഭിമാനി ചെയ്തത്. സമത്വത്തിലധിഷ്ഠിതമായ രാഷ്ട്ര സാക്ഷാല്‍ക്കാരത്തിന് തയ്യാറാക്കപ്പെട്ട ഭരണഘടനയ്ക്ക് 69 വയസ് തികയുന്നു. രാഷ്ട്രത്തിന്റെ സര്‍വനിയമങ്ങളും അധികാരങ്ങളും ഈ ഭരണഘടനയുടെയും അതിന്റെ മൂല്യങ്ങളുടെയും  ചിട്ടവട്ടങ്ങള്‍ക്കകത്താണ്  നിര്‍മിക്കപ്പെടുന്നത്. രാജ്യത്തിന്റെ പരമാധികാര സ്വത്വവും  പൗരന്മാരുടെ അവകാശങ്ങളും ഭരണഘടനയുടെ ഉറപ്പുകളാണെന്ന്‌ ദേശാഭിമാനി മുഖപ്രസംഗവും ഓര്‍മപ്പെടുത്തുന്നു   Read on deshabhimani.com

Related News