പ്രശ്‌നങ്ങൾ പറയാൻ മടിക്കണ്ട; കൂടെയുണ്ട്‌ സ്‌നേഹിത



മലപ്പുറം > ഇടവേളകളില്ലാത്ത സേവനം, ആശ്രിതർക്ക്‌ സംരക്ഷണവും നിയമസഹായവും.. കരുതലിന്റെ കരുത്തുമായി സ്‌നേഹിത എന്നും കൂടെയുണ്ട്‌. ജില്ലയിൽ 12 വർഷമായി സ്‌നേഹിത പ്രവർത്തിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാനും അതിക്രമങ്ങൾക്ക് ഇരയായവർക്ക്  പിന്തുണ നൽകാനുമായി കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ച ജൻഡർ ഹെല്പ് ഡെസ്ക് പദ്ധതിയാണ്‌  സ്നേഹിത. 2013  സെപ്റ്റംബർ അഞ്ചിന് ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 4078 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. 2575 നേരിട്ടുള്ള കേസുകളും 2133 ഫോൺ വഴിയുള്ള കേസുകളും. 665 പേർക്ക്‌ താൽക്കാലിക അഭയവും നൽകി. ഈ വർഷം 271 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 22 പേർക്ക് അഭയവും നൽകി. വിവിധ അവബോധ പ്രവർത്തനങ്ങളും  നടത്തുന്നുണ്ട്‌. അയൽക്കൂട്ട അംഗങ്ങൾക്ക്‌ സേവനങ്ങൾ ലഭ്യമാക്കുക, സ്ത്രീകളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ "1 കെ പ്ലസ് ക്യാമ്പയിൻ,പെൺമനസ്സ്, നേരറിവ് പദ്ധതികളും ട്രൈബൽ മേഖലയിൽ ഊരുതേടി, ബാലമിത്ര, തീരപ്രദേശങ്ങളിൽ  തീരം, ഉപജീവന പിന്തുണ നൽകാൻ സ്നേഹിത മിനി മാർക്കറ്റ് പദ്ധതിയും ജെൻഡർ അവബോധ പരിശീലനത്തിന്‌ കണ്ണാടി, ധ്വനി  തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്നു. സ്നേഹിതയിലെത്തുന്നവർക്ക്‌ മാനസിക സംഘർഷം കുറക്കാനും വ്യായാമം ചെയ്യാനുമായി മിനി ജിംമ്മും പ്രവർത്തിക്കുന്നു. മലപ്പുറം എസ്പി ഓഫീസിന് സമീപം ഡിപിഒ റോഡിലാണ് ജില്ലയിലെ സ്നേഹിത  കേന്ദ്രം. ടോൾ ഫ്രീ നമ്പർ: 18004256864,+91 0483 273 5550 ലഭ്യമാവുന്ന സേവനങ്ങൾ കൗൺസിലിങ്, ടെലി കൗൺസിലിങ്, നിയമപിന്തുണ,താൽക്കാലിക അഭയം,പുനരധിവാസ സഹായം, അതിജീവന–- ഉപജീവന പിന്തുണ, യാത്രികരായ സ്ത്രീകൾക്ക് അവശ്യഘട്ടത്തിൽ രാത്രികാല താമസം പിന്തുണാ നിർദേശങ്ങളും നൽകും. മാസത്തിൽ രണ്ട് ബുധനാഴ്ചകളിലാണ്‌ ലീഗൽ ക്ലിനിക് സേവനം. സൗജന്യ നിയമസഹായം ആവശ്യമായ കേസുകൾ ലീഗൽ ക്ലിനിക് ലേക്ക് റെഫർ ചെയ്യുന്നു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽനിന്നും വക്കീലിന്റെ സേവനവും ലഭ്യമാക്കും. മീഡിയേഷൻ അവസരവും ഒരുക്കും. Read on deshabhimani.com

Related News