പുഷ്‌പനെ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയെന്ന് ഡിവൈഎഫ്‌ഐ



തിരുവനന്തപുരം> കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണെന്ന് ഡിവൈഎഫ്ഐ. രക്തസാക്ഷികളെ അപമാനിച്ച കുഴൽനാടൻ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. 1994 ലെ യുഡിഎഫ്‌ സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണ- കച്ചവട നയത്തിനെതിരെയും അഴിമതിക്കെതിരെയുമാണ് ഡിവൈഎഫ്ഐ പ്രക്ഷോഭം നയിച്ചത്. എം വി രാഘവനും കെ കരുണാകരനും നേതൃത്വം നൽകിയ സൊസൈറ്റിക്ക്  മെഡിക്കൽ കോളേജിന്റെ മറവിൽ സർക്കാർ ഭൂമി നിയമവിരുദ്ധമായി പതിച്ചു നൽകി നടത്തിയ അഴിമതിക്കെതിരെ നടന്ന ഉജ്ജ്വലമായ പ്രതിഷേധം കൂടി ആയിരുന്നു കൂത്തുപറമ്പിൽ നടന്നത്. യാതൊരു പ്രകോപനവും ഇല്ലാതെ സമാധാനപരമായി പ്രതിഷേധിച്ച യുവജന പോരാളികളെ അന്നത്തെ യുഡിഎഫ് സർക്കാർ വെടിവെച്ച്  കൊലപ്പെടുത്തുകയായിരുന്നു. ഇന്ത്യയിലെ യുവജന പോരാട്ടങ്ങളിലെ ഉജ്ജ്വലമായ  ചരിത്രമാണ് കൂത്തുപറമ്പ് സമരം.ലോകമുള്ള കാലത്തോളം പ്രസക്തവുമാണ്. ആഗോളവത്കരണ നയങ്ങൾക്കെതിരെ ലോകത്ത് ഉയർന്ന് വന്ന സമരങ്ങളിൽ ചോര കൊണ്ട് അടയാളപ്പെടുത്തിയ ആദ്യ സമരം എന്ന സാർവ്വദേശീയ പ്രാധാന്യം കൂടി കൂത്തുപറമ്പ് സമരത്തിനുണ്ട്. ആ ധീര സമരത്തെയും സമര പോരാളികളെയും വായിൽ തോന്നുന്ന വാക്കുകൾ ഉപയോഗിച്ച് അവഹേളിക്കുന്ന കുഴൽനാടന് യുവജന പ്രസ്ഥാനത്തിൻ്റെ സമരശേഷിയും കരുത്തും എന്താണെന്ന ബോധ്യം ഉണ്ടായിരിക്കുന്നത് നല്ലതാണ്. ചരിത്രബോധമില്ലാത്തവരെയും വാർത്തകളിൽ നിറയാൻ വേണ്ടി മാത്രം ദുർഗന്ധമുള്ള വാക്കുകൾ പുലമ്പുന്നവരെയും പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. Read on deshabhimani.com

Related News