ധനസഹായത്തിൽ നിന്ന് ഇഎംഐ പിടിച്ചു; കേരള ഗ്രാമീൺ ബാങ്കിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം



കൽപ്പറ്റ മുണ്ടക്കെ ദുരിതബാധിതർക്ക്‌ സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽനിന്ന്‌ വായ്പാ തിരിച്ചടവിന്റെ ഗഡു പിടിച്ചെടുത്ത കേരള ഗ്രാമീൺ ബാങ്കിനെതിരെ യുവജന സംഘടനകളുടെ കടുത്ത പ്രതിഷേധം. പിടിച്ച പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട്‌  ഗ്രാമീൺ ബാങ്കിന്റെ കൽപ്പറ്റ റീജിയണൽ ഓഫീസ്‌  തിങ്കൾ രാവിലെമുതൽ ഡിവൈഎഫ്‌ഐ  ഉപരോധിച്ചു. പിന്നീട്‌ മറ്റു യുവജനസംഘടനകളും പ്രതിഷേധവുമായെത്തി. സംഘടനാ നേതാക്കളുമായി ചീഫ്‌ മാനേജർ എൽ കെ ലീസൺ നടത്തിയ ചർച്ചയിൽ പണം തിരികെ നൽകുമെന്ന്‌ ഉറപ്പുനൽകി. അക്കൗണ്ടുകൾ പരിശോധിച്ച്‌  ബുധൻ വൈകിട്ടോടെ പ്രശ്‌നം പൂർണമായി പരിഹരിക്കുമെന്ന ഉറപ്പും നൽകി. ഖേദപ്രകടനത്തിന്‌ തയ്യാറായതോടെ സംഘടനകൾ സമരം അവസാനിപ്പിച്ചു. പകൽ ഒന്നുവരെ ബാങ്കിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. ദുരിതബാധിതരായ 38 പേരുടെ അക്കൗണ്ടുകളിൽനിന്ന്‌   ചുരൽമല  ബ്രാഞ്ച്‌ ഇഎംഐ പിടിച്ചതായാണ്‌ പ്രാഥമിക വിവരം. വൈകിട്ട്‌ നാലോടെ ബാങ്ക്‌ ജനറൽ മാനേജർ ഹരീഷ്‌ ഗുണ്ടേക്കർ റീജിയണൽ ഓഫീസിലെത്തി. ചൂരൽമല ബ്രാഞ്ചിലെ  ഇടപാടുകാരുടെ ഇഎംഐ പിടിക്കുന്നതും താൽക്കാലികമായി നിർത്തിവയ്‌ക്കാൻ തീരുമാനിച്ചു. ദുരിതബാധിതരുടെ വായ്പാ ഗഡു പിടിച്ച ബജാജ്‌ ഫിനാൻസിന്റെ കൽപ്പറ്റ ഓഫീസും ഡിവൈഎഫ്‌ഐ ഉപരോധിച്ചു. പിടിച്ച തുക അവരും തിരികെ നൽകി. Read on deshabhimani.com

Related News