കൈലാസ്നാഥ് വിടപറഞ്ഞത് ഏഴ് പേർക്ക് പുതുജീവിതം നല്‍കി

കൈലാസ്‌നാ‌ഥ്


കോട്ടയം> വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകം പേര്‍ക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ്‌നാ‌ഥ് (23) വിടപറഞ്ഞത് ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കി. കോട്ടയത്ത് ഡിവൈഎഫ്ഐ പുത്തനങ്ങാടിമേഖലയിലെ ആലുമൂട് യൂണിറ്റ് കമ്മിറ്റി അംഗമായ കൈലാസനാഥ് കഴിഞ്ഞദിവസം കുരിശുപള്ളിക്ക് സമീപം ഉണ്ടായ ബൈക്ക് ആക്‌സിഡന്റിൽ മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച വാഹനാപകടത്തെ തുടര്‍ന്നാണ് കൈലാസ് നാഥിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും മസ്‌തിഷ്‌ക മരണമടയുകയായിരുന്നു. മസ്‌തിഷ്‌ക മരണമടഞ്ഞ കൈലാസ് നാഥിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍, പാന്‍ക്രിയാസ് എന്നീ അവയവങ്ങള്‍ ദാനം നല്‍കി. കരളും, 2 കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജിനാണ് ലഭിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇതോടെ 4 കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയകകളാണ് നടന്നത്. മസ്‌തിഷ്‌ക മരണമടഞ്ഞ വ്യക്തിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായാണ് കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയത്. കെ. സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്. തീവ്ര ദു:ഖത്തിലും കൈലാസ് നാഥിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ട് വന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡിവൈഎഫ്ഐ സജീവ പ്രവര്‍ത്തകനായ കൈലാസ് നാഥ് മരണത്തിലും അനേകം പേര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷയാകുകയാണ്. ആ ഏഴ് വ്യക്തികള്‍ക്ക് വേണ്ടി നന്ദിയുമറിയിക്കുന്നു. കൈലാസ് നാഥിന്റെ പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്‌ക്ക് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News