പരിസ്ഥിതിലോല മേഖല: കേന്ദ്രത്തിന്റെ കരട്‌ വിജ്ഞാപനം 
കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ



തിരുവനന്തപുരം> പശ്ചിമഘട്ടത്തിലെ 131 വില്ലേജുകൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാനുള്ള കരട്‌ വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയത്‌ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ. പരിസ്ഥിതിലോല മേഖല വില്ലേജുകളായി നിജപ്പെടുത്തണമെന്ന ശുപാർശ വിദഗ്‌ധ സമിതിയുടെ പരിഗണനയിലാണുള്ളത്‌. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം 2022 ജൂലൈ ഏഴിന്‌ ഇറക്കിയ കരട്‌ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ്‌ പുനർവിജ്ഞാപനം ഇറക്കിയത്‌. സംസ്ഥാന നിർദേശങ്ങളും ശുപാർശകളും പരിശോധിക്കാൻ മുൻ വനം ഡയറക്ടർ ജനറൽ സഞ്ജയ്‌ കുമാറിനെ നിയോഗിച്ചതായും പറയുന്നു. മുൻ വിജ്ഞാപനത്തിലുള്ളതുപോലെ 9993.7 ചതുരശ്ര കിലോമീറ്ററാണ്‌ പരിസ്ഥിതിലോല മേഖലയായി പുതിയതിലും നിലനിർത്തിയിരിക്കുന്നത്‌. വില്ലേജുകളുടെ എണ്ണം 123 എന്നത്‌ 131 ആയി. ചില വില്ലേജുകൾ വിഭജിച്ച്‌ പുതിയത്‌ രൂപീകരിച്ചു. 98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്റർ ആയി പരിസ്ഥിതിലോല മേഖല നിജപ്പെടുത്തണമെന്നാണ്‌ കേരളത്തിന്റെ മുൻ ശുപാർശ. ഇക്കാര്യമാണ്‌ വിദഗ്ധ സമിതിയുടെ പരിശോധനയിൽ. അന്തിമ വിജ്ഞാപനത്തിന്‌ മുന്നോടിയായി ഹിയറിങ്‌ നടത്തും. ഈ ഘട്ടത്തിൽ സമിതിക്കുമുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ടാകും. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കിവേണം അന്തിമ വിജ്ഞാപനം ഇറക്കാൻ എന്നതാണ്‌ കേരളത്തിന്റെ നിലപാട്‌. Read on deshabhimani.com

Related News