തിരുപ്പട്ടം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ അൽമായ പ്രതിഷേധം



കൊച്ചി എറണാകുളം–-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാർക്ക് തിരുപ്പട്ടം കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിഷപ്‌ ഹൗസിനുമുന്നിൽ അൽമായ പ്രതിഷേധസംഗമവും റാലിയും. മാർ ബോസ്കോ പുത്തൂർ എറണാകുളം അതിരൂപത അഡ്മിനിസ്ട്രേറ്റർ പദവി രാജിവയ്ക്കുക, ക്രിമിനൽ കേസുകളിൽ പ്രതികളായവരെ ഉൾപ്പെടുത്തിയിട്ടുള്ള കൂരിയ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾകൂടി ഉന്നയിച്ചാണ്‌ അതിരൂപത അൽമായ മുന്നേറ്റം നേതൃത്വത്തിൽ സംഗമം സംഘടിപ്പിച്ചത്‌. എക്സിക്യൂട്ടീവ് അംഗം പ്രകാശ് പി ജോൺ പ്രമേയം അവതരിപ്പിച്ചു. സമാപനസമ്മേളനം അഡ്വ. ജയശങ്കർ ഉദ്ഘാടനം ചെയ്‌തു. ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ, അഡ്വ. ബിനു ജോൺ, ജെമി അഗസ്റ്റിൻ, പി പി ജെറാർദ് എന്നിവർ സംസാരിച്ചു. കൊരട്ടി, കറുകുറ്റി, മൂക്കന്നൂർ, അങ്കമാലി, മൂഴക്കുളം, പറവൂർ, മഞ്ഞപ്ര, വല്ലം, കാഞ്ഞൂർ, ചേർത്തല, പള്ളിപ്പുറം, വൈക്കം, തൃപ്പൂണിത്തുറ, ബസിലിക്ക, കിഴക്കമ്പലം, ഇടപ്പള്ളി ഫൊറോനകളിൽനിന്നുള്ളവർ സംഗമത്തിൽ പങ്കെടുത്തു. ഡീക്കന്മാർക്ക്‌ 
കത്ത്‌ നൽകി പൗരോഹിത്യ സ്വീകരണം നീളാനുള്ള കാരണങ്ങൾ വിശദീകരിച്ച്‌ ഡീക്കന്മാർക്ക്‌ കത്ത്‌ നൽകിയതായി സിറോ മലബാർ സഭ എറണാകുളം–-അങ്കമാലി അതിരൂപത അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ് ബോസ്‌കോ പുത്തൂർ അറിയിച്ചു. സഭാ നിയമം അനുസരിച്ച്‌ തിരുപ്പട്ടം സ്വീകരിക്കാൻ തയ്യാറാണെന്ന സത്യവാങ്‌മൂലം സമർപ്പിക്കാത്തതാണ്‌ നീണ്ടുപോകാൻ കാരണം. സത്യവാങ്‌മൂലത്തിന്റെ പകർപ്പ്‌ ഡീക്കന്മാർക്ക്‌ നൽകിയിട്ടുണ്ട്‌. ഇത്‌ ഒപ്പിട്ട്‌ തിരുപ്പട്ട സ്വീകരണത്തിന്റെ തീയതിയും മറ്റുകാര്യങ്ങളും തീരുമാനിക്കാൻ നേരിൽക്കാണാനും ഡീക്കന്മാരോട്‌ ആവശ്യപ്പെട്ടു. പൗരോഹിത്യ സ്വീകരണത്തിന്‌ വൈദികരും അൽമായരും തടസ്സം നിൽക്കരുതെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. Read on deshabhimani.com

Related News