കെഎസ്എഫ്ഇയ്ക്ക് ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസനിധിയിൽ നിന്ന് തുക നൽകിയിട്ടില്ല; വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി



തിരുവനന്തപുരം > കെഎസ്എഫ്ഇയ്ക്ക് ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസനിധിയിൽ നിന്ന് തുക അനുവദിച്ചു എന്ന രീതിയിൽ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാപകമായി വ്യാജ പ്രചരണം നടക്കുന്നത്. സിഎംഡിആര്‍എഫില്‍ നിന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചു എന്നാണ് പ്രചരണം. തികച്ചും തെറ്റായ പ്രചാരണമാണിതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങള്‍. കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ലാപ്ടോപ് വാങ്ങാന്‍ കെഎസ്എഫ്ഇക്ക് നല്‍കിയ തുകയാണ് അത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് ലാപ്ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ പദ്ധതിയും വിദ്യാകിരണം പദ്ധതിയും സംയോജിപ്പിച്ച് സര്‍ക്കാര്‍ 81.43 കോടി രൂപ കെഎസ്എഫ്ഇയ്ക്ക് നല്‍കി. ഇതുവഴി ആകെ നാല്‍പത്തിയേഴായിരത്തി അറുന്നൂറ്റി എഴുപത്തി മൂന്ന് ( 47,673 ) വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കി. എന്നാൽ ഈ തുകയാണ് ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News