സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസിറ്റ് ഹോമിന് തുടക്കം



ആലപ്പുഴ > സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസിറ്റ് ഹോമിന് ആലപ്പുഴ വലിയകുളത്ത് തുടക്കമായി. മന്ത്രി ആർ ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പുനരധിവാസത്തിന് സാമൂഹ്യനീതി വകുപ്പ് മുൻഗണന നൽകിവരുന്നതായും കേരളത്തെ രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളെ ചേർത്ത് രൂപവത്കരിച്ച സാമൂഹ്യ നീതി സെല്ലിന്റെ ജില്ലാതല ഉദ്ഘാടനവും തീരം മാഗസിൻ  പ്രകാശനവും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സാമൂഹ്യനീതി വകുപ്പിന് കലാലയങ്ങളിലെ വിദ്യാർഥികളിൽ നിന്നും വലിയ തോതിലുള്ള സഹായം ലഭിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നാഷണൽ സർവീസ് സ്‌കീം മികച്ച പിന്തുണ നൽകുന്നുണ്ട്. ലഹരി മുക്തമായ യുവതലമുറയെ സൃഷ്ടിക്കാൻ ഇതുവഴി സാധിക്കും. സാമൂഹിക നീതി വകുപ്പിന്റെ പദ്ധതികൾ പൊതുജനങ്ങളിൽ എത്തിച്ച് പരമാവധി പേരെ സംരക്ഷണയിൽ കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് വലിയ പങ്കുവഹിക്കാൻ ആകുമെന്നും മന്ത്രി പറഞ്ഞു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശ പൗരന്മാരെയും പാസ്‌പോർട്ട് കാലാവധിക്ക് ശേഷമോ വിസ കാലാവധിക്ക് ശേഷമോ രാജ്യത്ത് നിയമാനുസൃതം അല്ലാതെ തുടരുന്ന വിദേശ പൗരന്മാരെയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് വരെ താൽക്കാലികമായി താമസിപ്പിക്കുന്നതിനായുള്ള സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് ട്രാൻസിറ്റ് ഹോം. വനിതകൾക്കും കുട്ടികൾക്കുമായുള്ള ആദ്യത്തെ ട്രാൻസിറ്റ് ഹോമാണ് ആലപ്പുഴയിൽ തുടങ്ങിയത്. Read on deshabhimani.com

Related News