ഫോർട്ട്‌ കൊച്ചി ബോട്ട് 
ദുരന്തത്തിന്‌ 9 വർഷം



മട്ടാഞ്ചേരി പതിനൊന്ന്‌ ജീവനുകൾ പൊലിഞ്ഞ ഫോർട്ട്കൊച്ചി യാത്രാബോട്ട് ദുരന്തത്തിന് ഒമ്പതുവർഷം. ഓണാഘോഷങ്ങൾക്കിടെ 2015 ആഗസ്‌ത്‌ 26ന് ഉച്ചയ്ക്കാണ് കൊച്ചി അഴിമുഖത്ത് കൊച്ചി കോർപറേഷന്റെ ‘ഭാരത്’ ബോട്ട് മീൻപിടിത്തവള്ളം ഇടിച്ച് തകർന്ന് മുങ്ങിത്താഴ്‌ന്നത്‌. നാടാകെ ഓണാഘോഷത്തിൽ നിറഞ്ഞുനിൽക്കെയായിരുന്നു ദുരന്തം. ഫോർട്ട്‌ കൊച്ചി ജെട്ടിക്ക് വാരകൾക്ക് അകലെ നടന്ന അപകടത്തിൽ ഒരു കുട്ടിയും നാലു സ്ത്രീകളുമടക്കം 11 പേർ മരിച്ചു. ഇരുപതോളം പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജെട്ടിക്കുസമീപമുള്ള ഇന്ധന പമ്പിൽനിന്ന് അതിവേഗത്തിലെത്തിയ ഇൻബോർഡ് വള്ളം ബോട്ടിനെ നെടുകെ തകർക്കുകയായിരുന്നു. അമിതവേഗത്തിലും അലക്ഷ്യവുമായി പാഞ്ഞെത്തുന്ന മീൻപിടിത്ത ബോട്ടുകൾമൂലം അഴിമുഖം ഇന്നും അപകടമുനമ്പായി തുടരുകയാണ്. അപകടത്തെ തുടർന്ന് നിയോഗിച്ച അന്വേഷണ കമീഷന്റെ  പ്രധാന നിർദേശങ്ങളിലൊന്ന് സുരക്ഷിത യാത്രാ സൗകര്യമൊരുക്കുന്നതിനൊപ്പം അഴിമുഖത്ത് മീൻപിടിത്ത ബോട്ടുകളുടെ അമിതവേഗം നിയന്ത്രിക്കണമെന്നതായിരുന്നു. യാത്രയ്‌ക്കായി കൊച്ചി കോർപറേഷൻ റോ റോ സർവീസ് ആരംഭിച്ചുവെങ്കിലും മീൻപിടിത്ത ബോട്ടുകളുടെ മത്സരയോട്ടം കുറയ്‌ക്കാനായിട്ടില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു. മീൻപിടിത്ത ബോട്ടുകൾ ജെട്ടിയും ചീനവലകളും തകർക്കുന്നത് തുടരുന്നു. Read on deshabhimani.com

Related News