ചില്ലുപാലവും ഫ്ലോട്ടിങ് 
പാലവും ഉടൻ തുറക്കും ; പുതിയ പരിശോധന സമിതി രൂപീകരിച്ചു



തിരുവനന്തപുരം സംസ്ഥാനത്തെ ചില്ലുപാലം, ഫ്ലോട്ടിങ് പാലം എന്നിവയുടെ സുരക്ഷയ്ക്കായി സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി പുതിയ പരിശോധന സമിതി രൂപീകരിച്ചു. ഇത് സംബന്ധിച്ച്  ടൂറിസംവകുപ്പ്  ഉത്തരവിറക്കി. പരിശോധന പൂർത്തിയായ ശേഷം ഇവ തുറക്കും. എൻഐടിയിലെയോ കുസാറ്റിലെയോ സ്ട്രക്‌ചറൽ എൻജിനിയർ, പൊതുമരാമത്ത് ചീഫ് എൻജിനിയർ, ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് എൻജിനിയർ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എംഡി എന്നിവരാണ് ചില്ലുപാലത്തിന്റെ സാങ്കേതിക പരിശോധന നടത്തേണ്ടത്. കുസാറ്റിലെയോ ഐഐടിയിലെയോ സ്ട്രക്‌ചറൽ എൻജിനിയർ, പൊതുമരാമത്ത് ചീഫ് എൻജിനിയർ, മാരിടൈം ബോർഡ് പോർട്ട് കൺസർവേറ്റർ, തീരദേശ വികസന കോർപറേഷൻ ചീഫ് എൻജിനിയർ എന്നിവരടങ്ങുന്ന സമിതിക്കാണ് ഫ്ലോട്ടിങ് പാലത്തിന്റെ സാങ്കേതിക പരിശോധനാ ചുമതല. കൃത്യമായ ഇടവേളകളിൽ സംഘം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. കടൽ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ ഫ്ലോട്ടിങ് പാലത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് നേരത്തേ പരിശോധന നടത്തിയ  എൻഐടി നിർദേശം നൽകിയിരുന്നു. തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിനോദസഞ്ചാര വകുപ്പിന്റെയും അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സഹകരണത്തിൽ സംസ്ഥാനത്ത് ഫ്ലോട്ടിങ് പാലം നിർമ്മിച്ചത്. മാർച്ച് മാസത്തിൽ അതിശക്തമായ തിരയിൽപ്പെട്ട് വർക്കലയിൽ ഫ്ലോട്ടിങ് പാലം തകർന്ന് അപകടം സംഭവിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഫ്ലോട്ടിങ് പാലം അടച്ചിട്ടത്. Read on deshabhimani.com

Related News