രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് വയനാട്ടിൽ: ലോ​ഗോ പ്രകാശനം ചെയ്തു



തിരുവനന്തപുരം>  ക്ഷീര- കന്നുകാലി, വളർത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉൽപാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവിന് വയനാട് വേദിയാകും. കന്നുകാലി- ക്ഷീര കാർഷികമേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വയനാട് കേരള വെറ്റിനറി സർവകലാശാലയിൽ ആഗോള ലൈവ്സ്റ്റോക്ക് കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഡിസംബർ 20 മുതൽ 29വരെ നടക്കുന്ന കോൺക്ലേവിന്റെ ലോഗോ പ്രകാശിപ്പിക്കുകയായിരുന്നു മന്ത്രി. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക, ക്ഷീര- കന്നുകാലി കർഷകർ ഉൽപാദിപ്പിക്കുന്ന പാൽ, പാലുൽപനങ്ങൾ, മുട്ട, മാംസം എന്നിവയുടെ മൂല്യവർധനവ് ഉറപ്പുവരുത്തുക, ജന്തുജന്യ രോഗങ്ങളിൽനിന്നും മൃഗങ്ങളെ സംരക്ഷിക്കുന്നതിന് ബോധവൽകരണം നൽകുക എന്നതാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിങ്‌, അക്വഫാമിങ്‌, പോൾട്രി എന്നിവയുടെ സ്റ്റാളുകളും വിവിധ എക്സ്പോകളും ഒരുക്കും. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും സെമിനാറുകൾ, ശിൽപശാലകൾ എന്നിവയും  നടക്കും. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ എസ് അനിൽ,   കേരള വെറ്ററിനറി ആന്റ്‌ അനിമൽ സയൻസ് യൂണിവേഴ്സിറ്റി ഡയറക്ടർ പ്രൊഫ. ഡോ. ടി എസ് രാജീവ്,  പ്രൊഫ. ഡോ. ടി എസ് രാജീവ്,   അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ജസ്റ്റിൻ ഡേവിസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News