കെഎസ്എഫ്ഇ തട്ടിപ്പ്‌: യൂത്ത്‌ലീഗ്‌ നേതാക്കൾ ഉൾപ്പെട്ട സംഘം തട്ടിയത് 7 കോടി രൂപ



വളാഞ്ചേരി > വളാഞ്ചേരിയിലെ കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് യൂത്ത്‌ലീഗ്‌ നേതാക്കൾ ഉൾപ്പെട്ട സംഘം തട്ടിയത്  ഏഴ് കോടിയോളം രൂപയെന്ന് അന്വേഷകസംഘം. കെഎസ്എഫ്ഇയിൽ നടക്കുന്ന ഇന്റേണൽ ഓഡിറ്റിന്റെ ഭാഗമായാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് ഓഡിറ്റ്‌ സംഘം മേലുദ്യോഗസ്ഥർക്ക്  റിപ്പോർട്ട് നൽകുകയായിരുന്നു.  അന്വേഷണം തുടങ്ങിയതോടെ രണ്ട് കോടിയോളം രൂപ തട്ടിപ്പ് സംഘം തിരിച്ചടച്ചതായും അറിയുന്നു. മുക്കുപണ്ടം  പണയംവച്ച് തട്ടിപ്പ് നടത്തിയ  സംഭവത്തിൽ കെഎസ്എഫ്ഇ ജീവനക്കാരനടക്കം അഞ്ചുപേർക്കെതിരെയാണ്  വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം മുൻ ട്രഷറർ തിരുവേഗപ്പുറം വിളത്തൂർ കാവുംപുറത്ത് വീട്ടിൽ മുഹമ്മദ് ഷെരീഫ് (50), ലീഗിന്റെ സജീവ പ്രവർത്തകരായ പടപ്പേതൊടി വീട്ടിൽ അബ്ദുള്‍ നിഷാദ് (50), കോരക്കോട്ടിൽ വീട്ടിൽ മുഹമ്മദ് അഷ്റഫ് (ബാവ– 50), പനങ്ങാട്ടുതൊടി വീട്ടിൽ റഷീദലി (50), സ്ഥാപനത്തിലെ ഗോൾഡ് അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി അമ്പലപ്പടി ശ്രീരാഗത്തിൽ രാജൻ (65) എന്നിവർക്കെതിരെയാണ്‌ കേസ്‌.  221 പവൻ മുക്കുപണ്ടമാണ്‌ പണയംവച്ചത്‌.  അപ്രൈസർ രാജന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നത്‌.  പത്ത് തവണകളായാണ് മുക്കുപണ്ടം പണയംവച്ചത്. ചിട്ടിക്ക് ജാമ്യമായും മുക്കുപണ്ടം നൽകിയിട്ടുണ്ട്‌. പട്ടാമ്പി സ്വദേശികൾ തട്ടിപ്പിനായി വളാഞ്ചേരി ശാഖ തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്‌. നവംബർമുതൽ ഈ വർഷം ജനുവരിവരെ മൂന്ന് മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്‌. സംഭവത്തിൽ മറ്റ് ജീവനക്കാർക്ക്‌ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്‌. വളാഞ്ചേരി എസ്എച്ച്‌ഒ ബഷീർ സി ചിറക്കലാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. തിരൂർ ഡിവൈഎസ്‌പി കെ എം ബിജുവിനാണ്‌ മേൽനോട്ട ചുമതല. Read on deshabhimani.com

Related News