ഗവർണർക്ക്‌ കോൺഗ്രസിന്റെ ആതിഥേയത്വം ;
 ഒറ്റപ്പെട്ട്‌ സതീശനും ചാണ്ടി ഉമ്മനും



കോട്ടയം ഉമ്മൻചാണ്ടിയുടെ അനുസ്‌മരണദിനത്തിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ കോൺഗ്രസിന്റെ പേരിൽ വേദിയൊരുക്കിയതിൽ ഒരുവിഭാഗം നേതാക്കൾക്ക്‌ അമർഷം.  കേന്ദ്രസർക്കാർ പ്രതിപക്ഷ സർക്കാരുകളെ വേട്ടയാടാനുള്ള ഉപകരമാക്കുന്ന ഗവർണറെതന്നെ ഉമ്മൻചാണ്ടിയുടെ പേരിലുള്ള പരിപാടിയിൽ  ക്ഷണിച്ചത്‌ അനൗചിത്യമാണെന്ന്‌ ഈ നേതാക്കൾ പറയുന്നു. ഇതോടെ പരിപാടിക്ക്‌ ചുക്കാൻപിടിച്ച വി ഡി സതീശനും ചാണ്ടി ഉമ്മനും ഒറ്റപ്പെട്ട നിലയിലായി. ‘‘ഉമ്മൻചാണ്ടിയുടെ അനുസ്‌മരണ ദിനാചരണത്തിന്റെ പേരിൽ വിവാദത്തിനില്ല. പക്ഷെ, മതനിരപേക്ഷ നിലപാടിൽ ചിലർ വെള്ളംചേർത്തത്‌ കെപിസിസിയിൽ ചോദ്യം ചെയ്യും’’. ഒരു മുതിർന്ന നേതാവ്‌ പ്രതികരിച്ചതിങ്ങനെയാണ്‌. ഫൗണ്ടേഷന്റെ പേരിലുള്ള ഒന്നാം അനുസ്‌മരണ ദിനാചരണം ഉദ്‌ഘാടനം ചെയ്യാനാണ്‌ ആരിഫ് മൊഹമ്മദ് ഖാനെ ക്ഷണിച്ചുവരുത്തിയത്‌. ഇതിന്‌ മുൻകൈയെടുത്തത്‌ വി ഡി സതീശനും ചാണ്ടിഉമ്മനുമാണ്‌.  ഇതിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അമർഷത്തിലാണ്‌.   ഉമ്മൻചാണ്ടിയുടെ മതനിരപേക്ഷ നിലപാടിൽപോലും വെള്ളംചേർക്കുന്നതായി ആദ്യ അനുസ്മരണ സമ്മേളനമെന്നാണ്‌ ആക്ഷേപം. രാവിലെ നടന്ന ഈ സമ്മേളനത്തിൽ വി ഡി സതീശൻ മാത്രമാണ്‌ പ്രധാനമായും പങ്കെടുത്തത്‌. വൈകിട്ട്‌ ഡിസിസി സംഘടിപ്പിച്ച സമ്മേളനം കെ സി വേണുഗോപാൽ  ഉദ്‌ഘാടനംചെയ്‌തു. കെ സുധാകരൻ അധ്യക്ഷനായി. രമേശ്‌ ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. വി ഡി സതീശൻ ഇതിലും പങ്കെടുത്തു. Read on deshabhimani.com

Related News