കാലവർഷം ; കൂടുതൽ മഴ ലഭിച്ചത്‌ കണ്ണൂരിൽ , ബംഗാൾ ഉൾക്കടലിനുമുകളിൽ വ്യാഴാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത



കാസർകോട്‌ ഈ കാലവർഷത്തിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ കണ്ണൂർ ജില്ലയിൽ. 2750.6 മില്ലീമീറ്റർ. ജൂൺ ഒന്നുമുതൽ സെപ്‌തംബർ മൂന്നുവരെയുള്ള കണക്കാണിത്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ മഴ കിട്ടിയ ജില്ല മേഘാലയയിലെ ഈസ്റ്റ്‌ ഖാസി ഹില്ലാണ്‌. 4838.1 മില്ലീമീറ്റർ. രാജ്യത്ത്‌ കണ്ണൂർ 12ാം സ്ഥാനത്തും കാസർകോട്‌  26ാം സ്ഥാനത്തുമുണ്ട്‌. മഴക്കണക്കിൽ  കോഴിക്കോട്‌ ജില്ല (33), തൃശൂർ (43), മലപ്പുറം (53), കോട്ടയം (54), വയനാട്‌ (60), ഇടുക്കി (61) ജില്ലകളും ആദ്യനൂറിനകത്തുണ്ട്‌. മേഘാലയയിലെ സൗത്ത്‌ വെസ്‌റ്റ്‌ ഖാസി ഹിൽ, ഗോവയിലെ നോർത്ത്‌ ഗോവ, കർണാടകത്തിലെ  ഉഡുപ്പി  ജില്ലകളിലാണ്‌ ഏറ്റവും കൂടുതൽ മഴ പെയ്‌തത്‌. കേരളത്തിൽ അടുത്ത മൂന്നുനാലു ദിവസം ഇടവേളകളോടുകൂടിയ സാധാരണ മഴ ഉണ്ടാകുമെന്നാണ്‌ കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ  പ്രവചനം. ആന്ധ്രാതീരത്തിന് മുകളിലുള്ള ചക്രവാതച്ചുഴി  വ്യാഴാഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. രാജസ്ഥാന്  മുകളിലുള്ള ന്യൂനമർദവും അറബിക്കടലിൽ ഒമാൻ തീരത്തിന് സമീപമുള്ള ന്യൂനമർദവും ചക്രവാതച്ചുഴികളായി ശക്തി കുറഞ്ഞു. തെക്കൻ ചൈന കടലിൽ യാഗി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച്‌ ചൈന തീരത്തേക്ക് നീങ്ങുകയാണ്‌. നേരിയ മഴ തുടരും സംസ്ഥാന വ്യാപകമായി നേരിയ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ബംഗാൾ ഉൾക്കടലിനുമുകളിൽ വ്യാഴാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്‌. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ല. Read on deshabhimani.com

Related News